Monday, December 12, 2011

പെണ്‍കിടാവ്

പെണ്‍കിടാവ്


കൈവിട്ടു മെല്ലെ ഒഴുകി നീങ്ങുന്നോരാ
കടലാസ്സു വള്ളത്തെ ഉറ്റു നോക്കീട്ട -
അയ്യയ്യോ പോയല്ലോ അച്ഛായെന്നിങ്ങനെ
അഴലില്‍ ചിണുങ്ങുന്ന പെണ്‍കിടാവ്

ചാരത്തണച്ചു തഴുകി തലോടിക്കൊണ്ട -
രുമയായ് ചൊല്ലുന്നു കരയരുതേ
തലയിലെ കെട്ടിലായ് തിരുകിയ കടലാസ്സില്‍
വേറെ ചമയ്ക്കുന്നു വള്ളമച്ചന്‍

ഒക്കെയും കണ്ടുകൊണ്ടാരികത്തൊരു പാത്രത്തില്‍
തിരു താളി ഞെരുടി ഒരുക്കുമമ്മ
കോരിയെറി ഞ്ഞൊരു കൈക്കുമ്പിള്‍ നിറയുന്ന
കുളിരോലും അരുവിതന്‍ സ്നേഹ വായ്പ്

പൊട്ടിച്ചിരിച്ചും കഥകള്‍ പറഞ്ഞുമാ
അരുവിതന്‍ കരയിലെ സ്വര്‍ഗ്ഗ സ്നേഹം
ഒരു തെല്ലസ്സൂയയില്‍ കണ്ടു ചിരിച്ചിട്ട -
ടവിയും അരുണനും നോക്കി നിന്നു.

ഛടുതിയില്‍ എത്തിയ കാര്‍മുകില്‍ കൂട്ടങ്ങള്‍
അരുണന്റെ കാഴ്ച മറച്ചു മെല്ലെ
മഴവരുമിനി  വെക്കം വീടണയാമെന്ന്
പലവുരു ചൊല്ലിയാ മാതവപ്പോള്‍

ഇനിയും കളിക്കേണം നീന്താന്‍ പഠിക്കേണം
കൊഞ്ചിപ്പറഞ്ഞവള്‍ പെണ്‍കിടാവ്
ശാട്ട്യം പിടിച്ചും പിണങ്ങിക്കരഞ്ഞുമാ
താതന്റെ കൈകളില്‍ തൂങ്ങും ബാല്യം

ഇനി നാളെ വന്നീടാം ഏറെ ക്കളിചീടാം
ഇന്നുവേണ്ടീ മുകില്‍ പെയ്തെന്നലോ
ഒടുവില്‍ പിണങ്ങി ,ഞാന്‍ മിണ്ടൂലെന്നോതി
ക്കൊണ്ടാച്ചന്റെ കൈ തട്ടി ഓടി പെണ്ണാള്‍

വളവു തിരിഞ്ഞാലോ വയലുകളാണതിന്‍
അപ്പുറത്താണവര്‍ വാഴും ഗ്രാമം
ഉണ്ട് കുറച്ചു നടക്കാനതെങ്കിലും
നിത്യവും ഈ യാത്ര ഉത്സവമേ ..

പെട്ടന്ന് മാനം കറുത്തു  പടിഞ്ഞാറ്
ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു മേഘനാഥന്‍
മോളെ ന്നു നീട്ടി വിളിച്ചിട്ട താതനും
വെക്കത്തിലോടിയാ വയല്‍ വരമ്പില്‍

കാണാവും ദൂരത്തെ വയല്‍ വാര വീഥിയില്‍
കാണാനേ ഇല്ലല്ലോ പെണ്‍ കിടാവ്
എവിടെയെന്‍ പൊന്മകള്‍ എന്ന് കേണിട്ടാ
അമ്മയും ആകെ പരവശയായി

വീശിയടിച്ച മഴക്കാറ്റിലാവാര്‍ത്ത
ദൂരത്താ ഗ്രാമത്തില്‍ ആര്‍ത്തു പെയ്തു
കേട്ടവര്‍ കേട്ടവര്‍ തേടാന്‍ ഇറങ്ങീട്ടും
കണ്ടീല പെണ്ണാളെ അന്തി വരേം

ആ ദുഃഖം കണ്ടിട്ടുരുകും മനമോടെ
അരുണനും വെക്കം മിഴിയടച്ചു
ഓര്‍ത്ത്‌ പറഞ്ഞും സ്വയം പഴിച്ചും
പിന്നെ ദൂരത്തെക്കാശയാല്‍ നോക്കുന്നമ്മ

കറ്റകള്‍ തോറും പകര്‍ന്നൊരു തീയിനാല്‍
ആ ഗ്രാമം രാവിലുണര്‍ന്നു തേടി
തീ പകര്‍ന്നോരോരോ  കറ്റയും നീങ്ങുമ്പോള്‍
ആ കനല്‍ ചൂടമ്മ ഏറ്റു വാങ്ങി .

കഥയുലെ പൂതമിറങ്ങി മറച്ചതോ
കളികാട്ടാന്‍ മിണ്ടാതെ മൂലയ്ക്കൊളിച്ചതോ
എങ്ങുപോയ് ഓമലേ ഈ നൊടി നേരത്തില്‍
ഒന്നു നീ  വെക്കത്തില്‍ വന്നുവെങ്കില്‍

പിറ്റേന്ന്

മഴയില്‍ കുതിര്‍ന്നോരാ ഗ്രാമത്തിന്‍ നെഞ്ചി -
ലെക്കരുണനും മെല്ലെ മിഴിതുറന്നു.
കാറ്റും കിളികളും കൊച്ചുമരങ്ങളും
ആ വാര്‍ത്ത ചൊല്ലാന്‍ അറച്ചു നിന്നു.

വയലുകള്‍ക്കരുകിലെ കൈതോല കാട്ടിലായ്‌
ഒടുവിലാ പൂമേനി കണ്ടെടുത്തു
കൊഞ്ചല്‍ നിലച്ചോര പിഞ്ചുടല്‍ ചേര്‍ത്തുകൊണ്ട -
ലറി ക്കരഞ്ഞച്ച്ചന്‍ വീണു പോയി.

കൈ തട്ടി എന്തിനെ ഈ വഴി ഓടി നീ
കല്‍ വഴുതും വഴി ചൊല്ലീതല്ലേ
ഇനിയച്ച്ചന്‍ തീര്‍ക്കുന്ന കടലാസ്സു വള്ളങ്ങള്‍
നീരണിയാത്തവ ആര്‍ക്കു വേണ്ടി .

മക്കള്‍ വിയോഗങ്ങള്‍ കാണുന്നതാണഹോ
ഏറ്റവും ദുര്‍ഘടം ഈ ഉലകില്‍
പേര്‍ത്തും പറഞ്ഞും വിതുമ്പിക്കരഞ്ഞുമ
അമ്മതന്‍ പ്രജ്ഞ ഉരുകിടുന്നു .

ദുഖക്കടലിനു ആഴങ്ങള്‍ ഏറ്റിക്കൊണ്ട്
ഒടുവിലായ് ആ വാര്‍ത്ത പാഞ്ഞു വന്നു.
കാമം പെരുത്തേതോ ഭ്രാന്ത മനുജന്റെ
ക്രൂര നഖത്താല്‍ പൊലിഞ്ഞ പുഷ്പ്പം

കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിച്ചുപോയ്‌
ആരയ്യോ ചെയ്തതീ കൊടിയ പാപം
വിടരാന്‍ കൊതിച്ചൊരാ കൊച്ചു മുകുളത്തെ
പുലരിക്കു മുന്നേ ഇറുത്തിതയ്യോ

ദുഃഖ കടലൊരു കോപ ത്തിരയായി
ദിക്കുകള്‍ തോറും അലരിയിരമ്പവേ
അമ്മ മനസ്സുകള്‍ താത ഹൃദയങ്ങള്‍
നാളയെ ഓര്‍ത്ത്‌ ഭയന്നിടുന്നു

ചേല വിടര്‍ത്തി മറച്ചമ്മ പെണ്‍ മുഖം
ചേലേറ്റും കണ്മഷി തൂത്തെറിഞ്ഞു
പിച്ച നടക്കാന്‍ പഠിക്കുന്ന പെണ്മക്കള്‍
പിച്ചള പൂട്ടിട്ടോളിപ്പിച്ചു താതന്മാര്‍

റാഞ്ചിപ്പറക്കുവാന്‍ തക്കം പാര്‍ത്തില -
ചാര്‍ത്തിലൊളിച്ചൊരു പ്രാപ്പിടിയന്‍
ഏതു നിഴല്‍ പറ്റിപറന്നിറങ്ങും , ചിന്ത
ചിത്തം തകര്‍ന്നവര്‍ പാര്‍ത്തിടുന്നു ...

9.dec.2011
dubai gramika

Wednesday, November 16, 2011

വിധുരന്‍

വിധുരന്‍


തെക്ക് കോണില്‍ നിന്‍ പട്ടടയെരിയുമ്പോള്‍

സഖീ ..

ഞാന്‍ ഏകനാകുന്നീ മരച്ചോട്ടില്‍

മരിച്ചതു നീയെന്നു പറയുന്നിതെല്ലാവരും

എങ്കിലും അറിയാം മരിച്ചതു ഞാന്‍ തന്നെ

എന്റെ മടിയരാം കൈകളും കാല്‍കളും

പ്രണയം പാടിയ മനസ്സും

തോളില്‍ തട്ടി അകലുന്നു കൂട്ടുകാര്‍

നാട്ടുകാര്‍ വീട്ടുകാര്‍ ഇവിടെ ഞാന്‍ മാത്രം

കൂട്ടം തെറ്റിയ കിളിയെപ്പോലിന്നു

ദിശയറിയാതെ ഉഴറി നില്‍പ്പൂ ..

Tuesday, November 15, 2011

നിലാമഴ...: മഴയ്ക്ക് ശേഷം

നിലാമഴ...: മഴയ്ക്ക് ശേഷം:


മഴ പെയ്തു തോര്‍ന്നയീ  മണ്ണിന്‍റെ ചൂരേറ്റു

പതിയെ നടക്കണം ഏറെ നേരം

പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം

അമര്‍ത്തി ചവുട്ടണം ഈ  നനുത്ത മണ്ണില്‍

ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം

"ഞാനുമീ മണ്ണിന്‍റെ രൂപമാറ്റം "


ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍

മരപ്പെയ്തിനായിനി കാത്തുനില്‍ക്കാം

കുളിരേറ്റിഎത്തുന്ന കാറ്റിന്‍റെ വികൃതിയില്‍

മനസുമെന്‍ ആത്മാവും  തുറന്നു വയ്ക്കാം

ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന

ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം

ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന

മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
-- .

Sunday, November 13, 2011

നിലാമഴ...: അവള്‍......അവള്‍മാത്രം....

നിലാമഴ...: അവള്‍......അവള്‍മാത്രം....:
ഇരുളിന്റെ  മറപറ്റി  വന്ന  ഒടുവിലത്തെ ആളും  വാതില്‍ചാരി  ഇറങ്ങിയപ്പോള്‍  നേരം  പാതിരാത്രി  കഴിഞ്ഞിരുന്നു . കൈ നീട്ടി മൂലക്കിരുന്ന റാന്തലിന്റെ  തിരി  ഉയര്‍ത്തിഅവള്‍ മുറിയില്‍ മഞ്ഞ വെട്ടം നിറച്ചു. അഴിഞ്ഞുലഞ്ഞ മുടി വരിക്കെട്ടികൊണ്ട് പായയില്‍ ഒട്ടുനേരം വെറുതെ ഇരുന്നു . പിന്നെ റാന്തല്‍ വിളക്കിനോടു ചേര്‍ന്നിരുന്ന മുറുക്കാന്‍ ചെല്ലം വലിച്ചെടുത്തു പതിയെ തുറന്നു. അമര്‍ത്തി വച്ചതിന്റെ ദേഷ്യത്തിലെന്നോണം ഒരു 100 രൂപ നോട്ട് പുറത്തേക്കു ചാടി .ചെല്ലം കമഴ്ത്തി സൂക്ഷിച്ചിരുന്ന മുഴുവന്‍ രൂപയും പയയിലിട്ടു എണ്ണി നോക്കി .ആവശ്യങ്ങളുടെ മുന്നില്‍ നിരാശയുടെ ദീര്‍ഘ നിശ്വാസങ്ങളില്‍ ആ കണക്കെടുപ്പ് അന്നും അലിഞ്ഞു പോയി .


          റാന്തല്‍ വിള ക്കുമായി  അവള്‍ അടുക്കളയില്‍  എത്തി. അടുപ്പില്‍ ചാരം മൂടിയ കനലുകള്‍ക്ക് മേലെ ആവി പറന്നിരുന്ന   വെള്ളക്കലം ചരിച്ചു ബക്കെട്ടിലേക്ക്  പകര്‍ന്നു .പിന്നെ ആയാസപ്പെട്ട്‌ റാന്തലും ആയി കുളിമുറിയിലെത്തി വാതില്‍ ചാരി . ചുവരില്‍ പതിച്ച പഴയ നിലക്കണ്ണാടിയില്‍ അവള്‍ സ്വയം കണ്ടു .എപ്പോളോ കുടുക്കുകള്‍ അഴിക്കപെട്ട ജാക്കെടിന്റെ ഉള്ളില്‍ അപമാനം പൂണ്ടു കുനിഞ്ഞ പെണ്ണിനെ പോലെ ഇടിഞ്ഞ വെളുത്ത മാറില്‍ ചുവന്നു  തി ണ് ര്‍ത്ത അടയാളങ്ങള്‍ ............ മിഴിനീര്‍ കാഴ്ചയെ മറച്ചപ്പോള്‍ അവള്‍ പെട്ടന്ന് ടെടോളിന്റെ കുപ്പി തുറന്നു ചൂടുവേല്ലതിലേക്ക് ഒഴിച്ചു. പിന്നെ മലിനമായ എന്തോ ഒന്ന് കഴുകി വൃത്തിയാക്കുന്ന വ്യഗ്രതയില്‍ ചൂടേറിയ വെള്ളം ദേഹത്തേക്ക് ഒഴിച്ചു . ശരീരത്തിലവിടവിടെ തോന്നിയ നീറ്റലുകള്‍ വെള്ളത്തിന്റെ ചൂട് മായിച്ചു കളഞ്ഞു. വാസന സോപ്പ് തേച്ചു ഇനിയും ബാക്കിയായ മാലിന്യത്തെ അകറ്റി യിട്ടാണ് മുടിയിലേക്ക് വെള്ളം തൂവിയത് . മാറോടൊട്ടി ക്കിടന്ന  കറുത്ത മുടിയിഴകളെ അവള്‍ തല ചരിച്ചു മൂക്കെത്തി മണത്തു നോക്കി . വൃത്തികെട്ട ചുരുട്ട് ബീഡി യുടെ മണം. അവള്‍ക്കു അറപ്പു തോന്നി  . "ഇതാരുടെ ഗന്ധമാണ് " ഒരു നിമിഷം അവള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. പെട്ടന്ന് തലയ്ക്കടിച്ചു സ്വയം തിരുത്തി. മറക്കണം. ഷാമ്പൂ വില്‍ പത പ്പിച്ചു ആ വെറു ക്ക പെട്ട  ഗന്ധത്തെ അവള്‍ മറന്നു. ആ ഗന്ധമിറങ്ങിയ ശരീരത്തെ വീണ്ടും വാസന സോപ്പില്‍ പതപ്പിച്ചു ടെടോള്‍ ഒഴിച്ച വെള്ളത്തില്‍ കഴുകി തൃപ്തി വരുത്തി.
     കാലം നിറം കുറച്ചതെങ്കിലും അലക്കി കഞ്ഞിവെള്ളം മുക്കി വെയിലത്ത്‌ ഉണങ്ങിയ കോട്ടന്‍ സാരി വൃത്തിയായി ഉടുത്ത്, നെറ്റിയില്‍ പൊട്ടുവച്ച്,കണ്ണില്‍ കരിമഷി എഴുതി കണ്ണാടിയില്‍ അവള്‍ സ്വയം നോക്കിനിന്നു. സിന്തൂര രേണുക്കള്‍ പടരാത്ത സീമന്ത രേഖയില്‍ മിഴികളുടക്കി. നുള്ളിയെടുത്ത സിന്തൂരം നെറ്റിയില്‍ ചേര്‍ത്തപ്പോള്‍ മൂക്കിലേക്ക് തൂവി വീണു. അതൊരു ഐശ്വര്യ സൂചകമായി മുത്തശ്ശി പണ്ടെങ്ങോ പറഞ്ഞത് അവളോര്‍ത്തു. ആ ഓര്‍മ്മ അര്‍ത്ഥങ്ങളുറങ്ങുന്ന ചിരിയായി മുഖത്ത്   നിറഞ്ഞപ്പോള്‍ അവള്‍ കിടപ്പ് മുറിയിലേക്ക് നടന്നു.

      മുറിയില്‍ തിരി താഴ്ത്തി കത്തിച്ചു വച്ചിരുന്ന
വിള ക്കു എപ്പോളോ അണഞ്ഞിരുന്നു. ഏട്ടന്‍ ഉറങ്ങിയോ? റാന്തല്‍ ഉയര്‍ത്തി അവള്‍ കട്ടിലിലേക്ക് നോക്കി. ശൂന്യതയിലെങ്ങോട്ടോ എന്നവണ്ണം നോക്കി കിടക്കുന്ന ആ കണ്ണുകള്‍. റാന്തല്‍ വെളിച്ചത്തില്‍ മിഴിനീര്‍ ചാലുകള്‍ തിളങ്ങി. അവളുടെ ഉള്ളം വല്ലാതെ  പിടഞ്ഞു. പൊങ്ങി വന്ന തേങ്ങല്‍ മിഴികളടച്ചു ഉള്ളിലേക്ക് ആഞ്ഞെടുത്ത ശ്വാസത്തില്‍ അമര്‍ത്തി ക്കളഞ്ഞു .

     തറയില്‍ വിരിച്ച തഴപ്പായില്‍ മകന്‍. അവളുടെ ദേഹത്തെന്നോണം തലയിണയില്‍ കാലുയര്‍ത്തി വച്ച് വിരലുകുടിച്ചു മാതൃത്വത്തിന്റെ സുരക്ഷിതത്വം സ്വയം കണ്ടെത്തി ഉറങ്ങുന്നു. .

       റാന്തല്‍ കട്ടിലിനോട് ചേര്‍ന്ന് കിടന്ന മേശയില്‍ വച്ച് തിരി താഴ്ത്തി അവള്‍ കട്ടിലില്‍ വന്നിരുന്നു. കുനിഞ്ഞപ്പോള്‍ മുന്നോട്ടു വീണ മുടിയില്‍ ഷാമ്പൂവിന്റെ വാസന . പ്രണയകാലത്ത് തന്റെ ഇഷ്ട്ടക്കെടിനെ മാനിച്ചു ബീഡി വലി നിര്‍ത്തിയ തന്റെ പതിയെ അവള്‍ പെട്ടന്ന് നോക്കി. തണുത്ത സ്നിഗ്തത മാറാത്ത വിരലുകള്‍ നീട്ടി ആ മിഴിനീര്‍ ചാലുകള്‍ അവള്‍ തുടച്ചു. പിന്നെ പാതി ചത്ത ആ ദേഹത്തെ തന്റെ വശത്തേക്ക് ചരിച്ചു കിടത്തി അവള്‍ ചേര്‍ന്ന് കിടന്നു . പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ ഒരുപാടിഷ്ട്ടപ്പെട്ടിരുന്ന പ്രണയ ഗാനം അവള്‍ പാടിത്തുടങ്ങി. അവന്റെ ഏറിയ ശ്വാസഗതിയില്‍  ആ  മനസ് അവളറിഞ്ഞു. ഒടുവില്‍ അത് നേര്‍ത് നേര്‍ത് ഉറക്കത്തിലെത്തിയപ്പോള്‍ അവള്‍ പട്ടു നിര്‍ത്തി. അല്ലെങ്കില്‍തന്നെ ഇനിയൊരു വാക്കും പുറത്തു വരാത്ത വിധം അവളുടെ കണ്ഠം ആത്മ നോവിന്റെ മുള്ളു കള്‍ കൊണ്ട് വേദനിച്ചിരുന്നു .

     അവള്‍ മനസുകൊണ്ട് അയാളുടെ കാല്‍ക്കല്‍ വീണു. ഞാന്‍ എന്നും ഏട്ടന്റെ മാത്രം പെണ്ണാണ്‌. വിപ്ലവം പാടിയ, വിപ്ലവം എഴുതിയ , പറഞ്ഞ , പ്രചരിപ്പിച്ച ഈ വിപ്ലവ കാരിയുടെ കരവലയത്തില്‍ ഒതുങ്ങി , ഈ നെഞ്ചിന്റെ ചൂടേറ്റു ജീവിക്കാന്‍ കൊതിച്ച ഏട്ടന്റെ മാത്രം പെണ്ണ്.
    വിവാഹ നിശ്ചയ തലേന്ന് സുഹൃത്തുക്കളുമായി വന്നു അയാള്‍  ജീവിതത്തിലേക്ക് കൈ പിടിച്ചു നടന്നപ്പോള്‍ പിന്നിലുയര്‍ന്ന നിസ്സഹായതയുടെ തേങ്ങലുക ളോ  ശാപ വര്‍ഷങ്ങളോ  അവളെ തളര്‍ത്തി യില്ല. വിവാഹ പത്രികയില്‍ ഒപ്പുവച്ചപ്പോള്‍ ഭാവി മന്ത്രി പത്നിയെന്നു പലരും ആശംസിച്ചു. വാടകയ്ക്കെടുത്ത കൊച്ചുവീട്ടില്‍ എത്തുമ്പോള്‍ എന്തിനും ഏതിനും ഓടിനടന്നു സഹായിക്കുന്ന ചങ്ങാതിമാര്‍ .. സഹപ്രവര്‍ത്തകര്‍..അവര്‍ വീടോരുക്കിയിരുന്നു..സദ്യ ഉണ്ടാക്കിയിരുന്നു ..മുല്ലമാലകളാല്‍ മണിയറ ഒരുക്കിയിരുന്നു... ഒടുവില്‍ കാച്ചി മധുരം ചേര്‍ത്ത് ഒരു ഗ്ലാസ്‌ പാല് അവളുടെ കൈകളിലെല്‍പ്പിച്ചതും അവരായിരുന്നു. അന്ന് അയാള്‍ അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു.."നിന്നെ തള്ളിയത് രണ്ടു സഹോദരന്മാരെങ്കില്‍ ഇവിടെ നിനക്കൊരുപാട് സഹോദരന്മാരുണ്ട്.

    ശരിയായിരുന്നു. ആ സഹോദരന്മാരുണ്ടായിരുന്നു ജീവിത ഘട്ടങ്ങളില്‍ ഓരോന്നിലും . മോനുണ്ടായപ്പോള്‍.. അയാളുടെ  പേര് നിയമ സഭ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്നപ്പോള്‍..ഒടുവില്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കും തലേന്ന് പാഞ്ഞു വന്ന കാര്‍ അയാളെ മാത്രം ഇടിച്ചു തെറിപ്പിച്ചപ്പോള്‍..ആശുപത്രി കിടക്കയില്‍ മരണത്തോട് മത്സരിച്ചു ജയിച്ചപ്പോള്‍..ആറു മാസത്തെ ആശുപത്രി വാസത്തില്‍..ഒക്കെ താങ്ങായി ഉണ്ണാതെ ഉറങ്ങാതെ അവര്‍ ഒപ്പം ഉണ്ടായിരുന്നു..

മകന്‍ ആദ്യമായി അച്ഛാ എന്ന് വിളിച്ചപ്പോള്‍ അയാള്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു
അന്ന് സന്തോഷവും ദുഖവും കലര്‍ന്ന വികാരത്തള്ളലില്‍ അയാള്‍ അവളോട്‌ പറഞ്ഞു.
"നീ മോനെ നന്നായി വളര്‍ത്തണം എനിക്ക് ഭേതമവും വരെ നീ എല്ലാം സഹിക്കണം ..എന്തവശ്യമു ണ്ടേ ലും നീ നമ്മുടെ സുഹൃത്തുക്കളോട് പ്രത്യേകിച്ചും ആത്മ മിത്രത്തോട് പറയണം . കൂടപ്പിറപ്പിനെപ്പോലെ  നിന്നെ അവന്‍ നോക്കും.  എനിക്ക് ഉറപ്പാണ്‌ "

      എല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് അന്ന് അവളുടെ ഏട്ടന്റെ ശരീരവും നാവും തളര്‍ന്നു.ഒടുവില്‍ ഡോക്ടര്‍ പ്രതീക്ഷ കൈവിട്ടപ്പോള്‍ അയാളെ ഈ കട്ടിലിലേക്ക് എത്തിച്ചതും അവരായിരുന്നു ..പിന്നെയും അവര്‍ വന്നു ..സഹതാപത്തില്‍.. സഹായത്തില്‍... ക്രമേണ പലരും വരാതെ ആയി.  വാടക കുടിശിക കുടിയൊഴിപ്പിക്കലില്‍ എത്തിയപ്പോള്‍ ഒരുദിവസം അയാളുടെ ആത്മ മിത്രം അവളെ സഹായിച്ചു. ആറ് മാസത്തെ കുടിശികക്ക് ഒപ്പം ഒരു ആറു മാസത്തെ വാടക മുന്‍‌കൂര്‍ അടച്ചു അവളുടെ നിസ്സഹായതയ്ക്ക്‌ ആദ്യ വിലയിട്ടു .അന്നവളെടുത്ത വിഷക്കുപ്പിയില്‍ മൂന്നാള്‍ക്കും തികയുവോളം ഉണ്ടായിരുന്നു. പക്ഷെ മരുന്ന് കഴിക്കാന്‍ മടിയുള്ള മകന്‍ അലറിക്കരഞ്ഞുകൊണ്ട് തട്ടി തെറുപ്പിച്ചത് എന്നെന്നേ ക്കുമായുള്ള രക്ഷപെടാനുള്ള  അവളുടെ  തീരുമാനത്തെ കൂടെ ആയിരുന്നു. അവന്റെ കുഞ്ഞു തുടയില്‍ അന്നവള്‍ ആഞ്ഞടിച്ചു. അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് പൊട്ടിക്കരഞ്ഞു. ഒടുവിലെപ്പോളോ  മകനെ എടുക്കുമ്പോള്‍ അവന്‍ തളര്‍ന്നു ഉറങ്ങിയിരുന്നു. നാല് വിരലുകളുടെ തി ണ് ര്‍ത്ത പാടുകള്‍ അപ്പോളും ആ തുടയില്‍ ഉണ്ടായിരുന്നു.


        ഒരുദിവസം അയാള്‍ എഴുനേല്‍ക്കും എന്നവള്‍ സ്വപ്നം കണ്ടു . ആ സ്വപ്നത്തിന്റെ ഊര്‍ജ്ജ ത്തില്‍ അവള്‍ ജീവിച്ചു. അവളുടെ നിസ്സഹായതയില്‍ ജീവ
രേണുക്കള്‍ തൂവിയ ആരെയും അവള്‍ കണ്ടില്ല. അറിഞ്ഞില്ല.അയാള്‍ക്കല്ലാതെ ആ മനസിന്റെ വാതില്‍ തുറക്കപെട്ടില്ല .അപരിചിതങ്ങളായ ഒരു ജീവരേണു വിനും  അവളിലെ ജീവബിന്ദു കീഴ്പെട്ടില്ല. ചൂട് വെള്ളവും ടെട്ടോലും ഷാമ്പൂവും വാസന സോപ്പും ചേര്‍ത്ത് അവള്‍ മലിനമായ ശരീരത്തെ ശുദ്ധി വരുത്തി കാത്തിരുന്നു. ഒരിക്കലും മാലിന്യ മേല്ക്കാത്ത മനസ്സോടെ ... ആത്മവോടെ ....

Saturday, October 22, 2011

നിലാമഴ...: കൂനിത്ത ള്ള എന്ന നാണിയമ്മായി

നിലാമഴ...: കൂനിത്ത ള്ള എന്ന നാണിയമ്മായി: ആദ്യമായി കൂനിതള്ള എന്ന് കുട്ടികള്‍ രഹസ്യമായി വിളിക്കുന്ന നാണിയമ്മായിയെ ഞാന്‍ കാണുന്നത് ഞങ്ങളുടെ വിവാഹ ദിവസം ആയിരുന്നു .അഷ്ടമാഗല്യ താ...

Friday, October 14, 2011

നിലാമഴ...: നിഴല്‍ ജീവിതങ്ങള്‍

നിലാമഴ...: നിഴല്‍ ജീവിതങ്ങള്‍: നിഴല്‍ ജീവിതങ്ങള്‍ അമ്മ പറഞ്ഞാണ് അറിഞ്ഞത് ഗ്രാമത്തിലെ ചെറിയ അമ്പലം പുനരുദ്ധരിക്കപ്പെട്ടു എന്ന് . ഒന്ന് കാണണം ഒപ്പം പഴയ പരിചയങ്ങള്‍ ഒക...

Wednesday, September 28, 2011

പാഴ് ഭൂമി



മൂടുക മൂടുക വെക്കമീ പാഴ്ഭൂമി
മല ചെത്തി മണ്ണിട്ട്‌ മൂടീടുക
മൂടിയ മണ്ണിനെ ഊക്കൊടുറപ്പിച്ച്‌
മേളില്‍ പണിയുക കെട്ടിടങ്ങള്‍
മണ്ണോട്ടും കാണാതെ പാദം പതിയാതെ
പാകി മറയ്ക്കുക മുറ്റമാകെ
ഭംഗിയില്‍ ഓരത്തായ് പണിയുക  ചാലുകള്‍
മഴവെള്ളം മൊത്തത്തില്‍ വാര്‍ന്നു പോകാന്‍
എന്നിട്ടോടുക്കമീ അമ്മതന്‍ നെഞ്ചിലെ -
ക്കാഴത്തില്‍ കുഴല്‍ താഴ്ത്തൂ കുടിനീരിനായി
ഇത്രയുമൊക്കെ കഴിഞ്ഞാലിനി വരും
വെക്കത്തില്‍ പട്ടണ ച്ഛായ പോലും
പകലന്തിയോള മീ മണ്ണില്‍ പണിതോരാ
അച്ഛന്റെ മക്കള്‍ക്കും ജോലിയാകും
കറ്റയറുത്തും മെതിച്ചും തളര്‍ന്നൊരാ
അമ്മതന്‍ മക്കള്‍ക്കും ജോലിയാകും
കൂമ്പാള തൊപ്പിയും ചുട്ടിമുണ്ടും പിന്നെ
കന്നും കലപ്പയും കാഴ്ച വസ്തു
മോടിയില്‍ ചെര്‍തീടാം ചില്ലുകൂട്ടില്‍ ...നാളെ
ചൊല്ലിക്കൊടുതീടാം പൈതങ്ങള്‍ക്ക്

Tuesday, August 16, 2011

മഴക്കാഴ്ച

തോരാതെ പെയ്യുന്ന മാരി കാണാനിന്നു

മുറിവിട്ടു ഞാനും പുറത്തു വന്നു
ഉമ്മറക്കോണിലെ ചാരു ബെഞ്ചില്‍ 
എന്റെ കട്ടി കരിമ്പടം പുതച്ചിരുന്നു.


കുളിരേറ്റിയെത്തുന്ന കാറ്റിലെന്‍ കണ്‍ പീലി
ചെറുകണം മേടിച്ചു ചാര്‍ത്തി നിന്നു
തൂലിക തേടിയെന്‍ വിരലുകള്‍ നീങ്ങവേ
ഹൃദയത്തില്‍ തുടിതാളം പൊങ്ങിവന്നു

വെള്ളം നിറഞ്ഞൊരു പാട വരമ്പത്തു
തലയേന്തി നില്‍ക്കുന്ന പുല്‍ തുരുത്തില്‍
തോരാ മഴയെ ,യറിഞ്ഞോരു പറവകള്‍
പഞ്ഞമകറ്റാന്‍ നനഞ്ഞിറങ്ങി

കാണാം വരമ്പുകള്‍ക്കപ്പുറം പുഴയൊരു
മേദസ്സു മുറ്റിയ പെണ്ണിനെപ്പോല്‍
കരകവിഞ്ഞാ രൂപം ശോഭകെട്ടി,
ട്ടതി ദ്രുതം ആരെയോ തേടി പോണൂ


'തുള്ളിക്കൊരുകുട' മെന്നപോല്‍ പെയ്യുമീ
മഴയില്‍ , പെയ്യുന്ന കൂരയ്ക്കുള്ളില്‍
പുകയുമടുപ്പിന്റെ ഓരം പറ്റി , ഒരു
ചെറുമനും മക്കളും ചേര്‍ന്നിരിപ്പൂ.

പശിയാറ്റാന്‍   പാവത്താന്‍ പാട്ട് പാടി , ഒപ്പം
പശിയോടെ പൈതങ്ങള്‍ ഏറ്റു പാടി
"പകലോ നൊന്നിനി വന്നിരുന്നേല്‍ , ഏന്‍
പാടത്തും പറമ്പിലും പോയിടുമേ .....
കനിയും കിഴങ്ങും  എടുത്തിടുമേ..
പഞ്ഞ വയറൊന്നു നിറച്ചിടുമേ"..
ചെറുമന്റെ പെണ്ണുമതേറ്റു പാടി
കാറ്റും മഴയും മറിച്ചു പാടി

ചെറുമ ക്കുടിലിന്റെ ഉമ്മറത്ത്‌
ചാവാലി പട്ടി ചുരുണ്ടുകൂടി
കത്തും വയറിന്റെ ആന്തലിലാ
പട്ടിതന്‍ മൂളലും പാട്ടുപോലെ

ആര്‍ത്തു ചൊരിയുന്ന വാനമിന്നു
ചെറുമ ക്കുടിലിലോ ആധി പാകി
കാതം അകലത്തെന്‍ ഉമ്മറത്തോ
'തുള്ളിക്കൊരുകുടം'   കവിതയായി ...



Sunday, July 31, 2011

നിഴല്‍ ജീവിതങ്ങള്‍


നിഴല്‍  ജീവിതങ്ങള്‍

അമ്മ പറഞ്ഞാണ് അറിഞ്ഞത് ഗ്രാമത്തിലെ ചെറിയ അമ്പലം പുനരുദ്ധരിക്കപ്പെട്ടു    എന്ന് . ഒന്ന് കാണണം ഒപ്പം പഴയ പരിചയങ്ങള്‍ ഒക്കെ ഒന്ന് പുതുക്കണം. 

തറവാട്ടിലെത്തിയ ഒരു ഒഴിവു ദിവസം അഞ്ചുമണിക്ക് മകളെയും കൂട്ടി നാട് കാണാനിറങ്ങി.  ഓരോ കാഴ്ചയും അവളിലുണര്‍ത്തിയ ആവേശം എന്നിലേക്കും പടര്‍ന്നു . "എന്ന് വന്നു ...........എന്ന് പോകും .........."എന്നീ  ചോദ്യങ്ങള്‍ക്ക് ആവര്‍ത്തിച്ചു മറുപടി പറയുമ്പോള്‍ അവള്‍ ചിരിക്കുന്നത് ഞാന്‍ അറിഞ്ഞു. ഓരോ വീടിനെക്കുറിച്ചും പറയുവാന്‍ ബന്ധങ്ങളുടെ വഴിതിരുവുകള്‍ ഉണ്ടായിരുന്നു 

."ഇത്രയും ബന്ധുക്കളോ  അമ്മയ്ക്ക് ? ............."നിഷ്കളങ്കമായ ചോദ്യം . ജനിച്ചു വളര്‍ന്ന ഈ നാടിനെക്കുറിച്ച് പറയാന്‍ സ്വന്തവും ബന്ധവും സൌഹൃതവും മാത്രമേ ഉള്ളു ....അതാണല്ലോ ഗ്രാമത്തിന്റെ ചൈതന്യം ..


വളവു തിരിഞ്ഞു അമ്പലത്തിനു അടുതെത്തിയപ്പോഴേ കണ്ടു ഉയരത്തിലൊരു ചുറ്റുമതില്‍ . അതിനു മുകളിലൂടെ ശ്രീ കോവിലിന്റെ ഓടു പാകിയ മേല്‍ക്കൂര .....ശിവ പഞ്ചാക്ഷരിയുടെ നേര്‍ത്ത കേള്‍വി ....കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരികളുടെയും വാസന....ശരിക്കും ഒരു അമ്പല ഗന്ധം ഞാന്‍ അറിഞ്ഞു.  മുന്‍പ്  കാറ്റേറ്റ് അണയുന്ന കല്‍വിളക്കിലെ പാതി കത്തിയ തിരികളുടെ ഗന്ധമായിരുന്നു ഈ പ്രകൃതിക്ക് .

പടവുകള്‍ക്കു താഴെ മൈതാനത്തു  കെട്ടിയൊരുക്കിയ ആല്‍ത്തറയില്‍ നേര്‍ത്ത സുഗന്ധമുള്ള കാറ്റേറ്റ് വെറുതെ ഒട്ടു നേരമിരുന്നു. അപ്പുറത്ത് സല്ലപിച്ചിരുന്ന ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ തെല്ലത്ഭുതതോടെ  നോക്കുന്നത് ഞാന്‍ അറിഞ്ഞു . അപരിചിതത്തിനു അപ്പുറം ആല്‍ത്തറയിലിരിക്കാന്‍ ഒരു സ്ത്രീ എത്തിയതിന്റെ അമ്പരപ്പായിരുന്നു ആ നോട്ടമെന്നു തോന്നി. എങ്കിലും ഈ മാറിയ പ്രകൃതിയെ കുറച്ചെങ്കിലും ആസ്വതിക്കാതെ പോകാന്‍ മനസ് വന്നില്ല. പടികള്‍  കെട്ടിയ ചെറിയ കുളത്തിലെ വെള്ളം കോരി ദേഹത്തുതളിച്ച് അമ്പലത്തിലേക്ക് നീങ്ങുന്ന സ്ത്രീ ജനങ്ങളെ മകള്‍ കൌതുകത്തോടെ നോക്കിനിന്നു, മുന്‍പ് ഏതോ ആവശ്യത്തിനു പൊട്ടിച്ചു മാറ്റിയ പാറക്കെട്ടിലെ ഉറവക്കുഴിയാണ് ഇന്ന് കുളമായി പരിണമിച്ചത്‌ ..


ആല്‍ത്തറ വഴി വന്നവരെല്ലാം എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി . ചിലര്‍ പരിചയത്തില്‍ അടുത്ത് വന്നും അകലെ നിന്നും കുശലം പറഞ്ഞു.  ഗ്രാമത്തിന്റെ ആ കുശാല ഭാവം നഗര വാസിയായ എന്റെ മകളെ അലോസരപ്പെടുത്തി തുടങ്ങിയപ്പോള്‍ ഞാനും അമ്പല പ്പടവുകളിലേക്ക് നടന്നു 

ഭക്തിക്കപ്പുറം പുതുമകള്‍ കാണാനുള്ള കൌതുകമായിരുന്നു എന്നിലപ്പോള്‍ .മനോഹരമായ ചായക്കൂട്ടുകളില്‍ തീര്‍ത്ത ചുവര്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും... മറ്റൊരിടത്തായിരുന്നേല്‍ മകള്‍ അവളുടെ കാമറയില്‍ അവ പകര്‍ത്തിയേനെ ...അത്രയ്ക്ക് സൂക്ഷ്മതയോടെ അവ ളാചിത്രങ്ങളെ നോക്കി നിന്നു.


ആരോ പേരുചൊല്ലി വിളിക്കുന്നത്‌ കേട്ടാണ് തിരിഞ്ഞു നോക്കിയത്. കറുത്ത് വണ്ണമുള്ള ഒരു സ്ത്രീ . കണ്ടു മറന്ന മുഖം ..എങ്കിലും ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല .അവരുടെ ചെമ്പന്‍ മുടി എണ്ണമയം ഏല്‍ക്കാത്തതും അഴകില്ലാത്തതും ആയിരുന്നു. ഞാന്‍ കണ്ട നഗര വാസികളായ പെണ്ണുങ്ങളൊന്നും  മുടിയില്‍ എണ്ണ വയ്ക്കുന്നവരായിരുന്നില്ല .എന്നിരുന്നാലും അവരുടെ മുടിയിഴകള്‍ നല്ല ബലവും തിളക്കവും ഉള്ളവയായിരുന്നു.

"ഞാന്‍ രമയാണ് ..."അവര്‍ സ്വയം പരിചയപ്പെടുത്തി. "ഓര്‍ക്കുന്നുണ്ടോ  എന്നെ ?.....മുന്‍പ് നമ്മള്‍ ഒരുമിച്ചു പൊറംപാറ സ്കൂളില്‍ പഠിച്ചിട്ടുണ്ട് ..."  പൊറംപാറ..ഇന്നും പാറപ്പുറത്തുള്ള ആ സ്കൂളിനെ  അങ്ങനെ വിശേഷിപ്പിക്കുന്നവരുണ്ടോ ?....പഴയ തലമുറയിലെ ആ പേര് പുതു തലമുറ മനപൂര്‍വ്വം ഒഴിവാക്കിയിരുന്നു . എന്റെയും ഓര്‍മ്മയില്‍നിന്ന് ആ സ്ഥല നാമം എന്നേ മറഞ്ഞിരുന്നു.


"ഉവ്വ് ...ഓര്‍ക്കുന്നുണ്ട് ...ഇപ്പോളെവിടെയാണ്..എല്ലാരും സുഖമായി ഇരിക്കുന്നോ ?...കുട്ടികള്‍ എത്രപേരാണ് "?...ഒരു ഓര്‍മ്മ പുതുക്കല്‍ വേളയില്‍ ഏവരും ചോദിക്കുന്ന കുറച്ചു സാധാരണ ചോദ്യങ്ങള്‍ . ചോദ്യകര്‍ത്താവിനും ഉത്തരം നല്‍കുന്നവനും വിരസത ഉണ്ടാക്കാന്‍ ഇടയില്ലാത്തവ.


അമ്പലമുറ്റത്ത്‌ നിന്നുള്ള  സംസാരത്തിലെ ഔചിത്യമില്ലായ്മ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മകള്‍ കൈത്തണ്ടയില്‍ പതിയെ നുള്ളിയപ്പോള്‍ രമയെയും കൂട്ടി കരിങ്കല്‍ പാളികള്‍ പാകിയ പടവുകളിറങ്ങി. അപ്പോള്‍ സന്ധ്യയുടെ  ശോഭ ചക്രവാളത്തില്‍ പരന്നു തുടങ്ങിയിരുന്നു.


പ്രൈമറി ക്ലാസ്സുകളില്‍ രമ ഒപ്പമുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തു. കൂട്ടുകാരില്ലാത്ത..അധികം വണ്ണമുള്ള..ആരോടും സംസാരിക്കാത്ത രമ .പാണ്ടിമാക്കല്‍ എന്നാ വീട്ടുപേര് ലോപിച്ച് പാണ്ടിരമ  എന്നറിയപ്പെട്ട കുട്ടി ...നാട്ടിലെ പല വീടുകളുടെയും പിന്നാമ്പുറങ്ങളില്‍ നിശബ്ദം പാത്രം കഴുകി കുടുംബം നോക്കുന്ന സാവിത്രി എന്ന സാധു സ്ത്രീ യുടെ മകള്‍....ഗ്രാമത്തില്‍ വീടുകള്‍ തോറും മണ്‍ചട്ടികള്‍ വില്‍ക്കാന്‍ വരുന്ന പൊള്ളാച്ചിക്കാരന്‍ മുരുകന്റെ മകള്‍...


പെന്‍സില്‍ കൊണ്ടുവരാത്തതില്‍..തീര്‍ന്ന നോട്ട് ബുക്കുകള്‍ക്ക് പകരം പുതിയവ വാങ്ങാത്തതില്‍ ...ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി പറയാത്തതില്‍... സ്കൂള്‍ പിരുവുകളില്‍ യഥാ സമയം പണം  അടയ്ക്കാത്തതില്‍ ....അങ്ങനെ അങ്ങനെ പല കാരണങ്ങളിലായി ക്ലാസ്സിനകത്തും പുറത്തും കുനിഞ്ഞ മുഖവുമായി എഴുന്നേറ്റു നില്‍ക്കുന്ന സമയമായിരുന്നു ഇരിക്കുന്ന സമയത്തില്‍ കൂടുതല്‍ രാമയ്ക്കുണ്ടായിരുന്നത്...അപ്പോളൊന്നും അവളുടെ കണ്ണുകള്‍ പെയ്തിട്ടില്ല. മുഖത്ത് കുറ്റബോധം ഉണ്ടായിരുന്നോ? ....അതൊന്നും തിരിച്ചറിയുവാനുള്ള   പ്രായം   എനിക്കും ഉണ്ടായിരുന്നില്ല ..


ഒട്ടും മാര്‍ദ്ദവമില്ലാത്ത ,തഴമ്പുകളുള്ള വലതു കൈകൊണ്ടു എന്റെ കൈത്തണ്ടയില്‍  അമര്‍ത്തിപ്പിടിച്ച്  രമ എന്റെ ഓര്‍മവഴികളില്‍ തടയിട്ടു. 

"എനിക്കൊരു സഹായം ചെയ്യണം .....എന്റെ മോള്‍ നന്നായി വീട്ടുപണിയൊക്കെ  ചെയ്യും .അറിയാവുന്ന ആരുടെയെങ്കിലും വീട്ടിലല്ലാതെ എങ്ങനെയാ പണിക്കു വിടുന്നത്. ശമ്പളം എന്തെങ്കിലും മതി. മൂന്നു നേരം ഭക്ഷണവും സുരക്ഷിതമായ ഒരു താമസവും  മാത്രമേ അവള്‍ക്കു വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. " 

ഞാന്‍ ആര്‍ദ്രതയോടെ ആ കണ്ണുകളിലേക്കു നോക്കി .....


"രമയ്ക്ക്‌  എത്രപേരാണ് കുട്ടികള്‍ ?.." ഞാന്‍ ആ ചോദ്യം ആവര്‍ത്തിച്ചു.
""അവള്‍ക്കു താഴെ ഒരാളുടെ . മോനാണ് ..അവന്‍ പള്ളിക്കലെ  ആശാഭവനിലാണ്..പള്ളിക്കാരാണ് പഠിപ്പിക്കുന്നത്‌ .." രമ പറഞ്ഞു.


ഭര്‍ത്താവ് എവിടെ എന്ന ചോദ്യം അവിടെ അപ്രസക്തമാണ് എന്നെനിക്കു തോന്നി. കുടുംബം അന്വേഷിക്കത്തവനാകാം ..ഭാര്യയെയും കുട്ടികളെയും വിട്ടു ഓടിപ്പോയിരിക്കാം .....മറ്റൊരു സ്ത്രീയില്‍ സുഖം തേടി പോയിരിക്കാം ....രോഗിയായി കിടന്നു പോയിട്ടുണ്ടാവാം .....അതോ ഇനി മരിച്ചു പോയിരിക്കുമോ?...എന്തോ എനിക്ക്  ആ വിഷയം സംസാരിക്കാന്‍ യാതൊരു ആകാംഷയും തോന്നിയില്ല.


എന്റെ നിശബ്ധത രമയില്‍ ആകുലതയായി പടര്‍ന്നെന്നു  തോന്നുന്നു. ആലംബത്തിനെന്നോണം എന്റെ കൈകളില്‍ അമര്‍ന്നിരുന്ന ആ കൈകള്‍ അയയുന്നതും വിട്ടകലുന്നതും അതിന്റെ സൂചന ആയിരുന്നു.


ഒരു സഹായിയെ വീട്ടില്‍ നിര്‍ത്തുക എന്നതിനെക്കുറിച്ച് ഇന്നോളം ചിന്തിച്ചിരുന്നില്ല. ഞാന്‍ കഴിച്ച പാത്രവും ഉടുത്ത വസ്ത്രങ്ങളും ഉപയോഗിച്ച കുളിമുറിയും മറ്റൊരാളെ ക്കൊണ്ട് വൃത്തിയാക്കിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. പിന്നെ പാചകം ......ഒരു മൂവര്‍ കുടുംബത്തിനു എന്താണ് അധികം  വയ്ക്കാന്‍ ....മുന്‍പൊക്കെ രുചി ഭേതങ്ങളില്‍ പരാതി പറഞ്ഞിരുന്ന ഭര്‍ത്താവ് ഇന്ന് നിശബ്ദനായി ഭക്ഷണം കഴിച്ചു പോകുന്നു. അത് കാലം എന്റെ പാചകവുമായി അദ്ദേഹത്തെ താതാത്മ്യപ്പെടുത്തിയതോ അതോ ഞാന്‍ ആ രുചി സങ്കല്‍പ്പത്തിനൊത്തു ഉയര്‍ന്നിട്ടോ എന്ന് നിശ്ചയം പോരാ....


"അമ്മാ...." ഒരു  കൊച്ചു വിളിയൊച്ച എന്റെ ചിന്തകള്‍ക്ക് തടസ്സമായി  എത്തി . രമയുടെ സാരിത്തലപ്പില്‍ പിടിച്ചു ഒരു കൊച്ചു പെണ്‍കുട്ടി .വിളറി മെലിഞ്ഞ ആ മുഖം പാതിയും സാരിത്തലപ്പില്‍ മറച്ചു എന്നേ ഉറ്റു നോക്കി നില്‍ക്കുന്നു.  ഇതാര് എന്ന എന്റെ ചോദ്യം മനസ്സില്‍ നിന്നു വായിച്ചതുപോലെ രമ പറഞ്ഞു.
 
"ഇതാണ് ഞാന്‍ പറഞ്ഞ ആള്‍ ... പഞ്ചമി ."

അതുവരെ മനസ്സില്‍ ഉണ്ടായിരുന്ന ലാഘവത്വം മാഞ്ഞു പോയി .കൈ നീട്ടി ആ കുഞ്ഞു താടിയില്‍ പിടിച്ചുയര്‍ത്തി എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ നിന്നു.നനവാര്‍ന്ന ചന്ദനക്കുറി വരച്ച ആ നെറ്റിയില്‍ അറിയാതെ എന്റെ ചുണ്ടുകള്‍ അമര്‍ന്നു.തിരിഞ്ഞു രമയെ നോക്കുമ്പോള്‍ ആദ്യമായി ആ മിഴികളില്‍ നീര്‍ത്തിളക്കം ഞാന്‍ കണ്ടു.


"ഈ കുഞ്ഞിനെ ആണോ രാമ വീട്ടില്‍ സഹായിയായി വിടാമെന്ന് പറഞ്ഞത് " .....
 ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്. 

ആല്‍ത്തറയില്‍ കത്തുന്ന കര്‍പ്പൂരങ്ങളെ  ഉഴിഞ്ഞു മുഖത്ത് ചേര്‍ത്ത് വാസനിക്കുന്ന മകളുടെ കുഞ്ഞിക്കൈയില്‍ ചൂട് തട്ടുമോ എന്ന് അല്‍പ്പം ആധിയോടെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു ഞാന്‍ .ആ കൈകളുടെ മാര്‍ദ്ദവം ഇല്ലെങ്കിലും എന്റെ കൈക്കുള്ളില്‍ ചേര്‍ന്നിരിക്കുന്ന കുഞ്ഞു കൈകള്‍ക്കും അതേ ചൂട് ....കണ്ണുകളില്‍ അതേ നിഷ്കളങ്കത .......


"വെട്ടിമുറ്റത്തെ ജോസ് ചേട്ടന്റെ മോള്‍ ഗള്‍ഫിലാണ് . അവരുടെ കുട്ടികളെ നോക്കാന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നു.അടുത്താഴ്ച വിസ എടുക്കുമെന്ന് അറിയിച്ചു . മോളെ ബന്ധു ക്കളെ ഏല്‍പ്പിച്ചു പോകാന്‍ മനസ്സ് വരുന്നില്ല. അമ്മ രാവിലെ പണിക്കു പോയാല്‍ വൈകിട്ടെ എത്തു .ഇന്നത്തെ കാലമല്ലേ . എവിടെയെങ്കിലും ആക്കാതെ പോയാല്‍ എനിക്കൊരു സമാധാനവും കിട്ടില്ല.  ഇന്നലെ  അംഗനവാടിയില്‍ പോയപ്പോളാ നിങ്ങളൊക്കെ എത്തിയിട്ടുണ്ടെന്നു പറഞ്ഞു കേട്ടത് .അമ്പലത്തില്‍  വരവൊക്കെ  വല്ലപ്പോഴുമാണ് .. ഇന്ന് വന്നതും ഒരു മാര്‍ഗ്ഗം കാട്ടണേ ന്നു  പ്രാര്‍ത്ഥിച്ചു തിരിഞ്ഞപ്പോള്‍ നിങ്ങളെ കണ്ടതും ഒക്കെ ഒരു നിമിത്തം പോലെ തോന്നിച്ചു . അതാണ്‌ ചോദിച്ചത്.  "


ഒറ്റവാക്കില്‍ ഒരുത്തരം നല്‍കി രമയെ ആശ്വസിപ്പിക്കാന്‍ എനിക്കാകുമായിരുന്നില്ല. വിളിക്കാം എന്ന് വാക്കുനല്കി ഫോനെ നമ്പറും വാങ്ങി തിരിഞ്ഞു നടക്കുമ്പോള്‍ എന്നെപ്പോലെ തന്നെ മകളും നിശബ്ധയായിരുന്നു .മനസ് ബന്ധന മുക്തനായ അശ്വത്തെ പോലെ പള്ളിക്കൂട മുറിയിലേക്ക് പാഞ്ഞു.  


അവിടെ നാല് മണി ബെല്ല് മുഴങ്ങുന്നതും ഭയത്തോടെ ....നിസ്സഹായതയോടെ...  ക്ലാസ്സിന്റെ മൂലയിലേക്ക് ഒതുങ്ങുന്ന രമയെന്ന പെണ്‍കുട്ടിയും ....അവളെ നുള്ളിയും അടിച്ചും വേദനിപ്പിച്ചു ഓടിപ്പോകുന്ന സഹപാഠികളും;  അവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. 

നിസ്സഹായയായ  തന്റെ അമ്മയോട് അവള്‍ ആ സങ്കടങ്ങള്‍ പറഞ്ഞിരിക്കുമോ ?....കരഞ്ഞിരിക്കുമോ ?.....


ഒപ്പം നടന്ന മകളെ ചേര്‍ത്ത് പിടിച്ചു ഒരു മാത്ര ഞാന്‍ നിന്നുപോയി. ആ ഭാവപ്പകര്‍ച്ച അവളെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും അവള്‍ നിശബ്ധയായിരുന്നു .


"നമുക്ക് പഞ്ചമിയെ നമ്മുടെ വീട്ടിലേക്കു കൊണ്ടുപോയാലോ ?... കളിക്കാനും സ്കൂളില്‍ പോകാനുമൊക്കെ നിനക്കൊരു കൂട്ടുമാവും ....എന്താ ".....


എന്റെ ചോദ്യം കേള്‍ക്കാത്ത പോലെ അവള്‍ നടന്നു. എന്തോ ആ ചോദ്യം ഞാനും ആവര്‍ത്തിച്ചില്ല. 


ഇരുട്ട് പതിയെ കാഴ്ചകളെ അവ്യക്തമാക്കി..ക്രമേണ മനസിലെ ചിന്തകളെയും...


അത്താഴ മേശയിലെ ചര്‍ച്ചക്കൊടുവില്‍ രമയ്ക്ക്‌ ആശ്വാസമാകുന്ന തീരുമാനത്തിലേക്ക് ഞാനും എത്തി. എങ്കിലും മകളുടെ പതിവില്ലാത്ത മൌനം എന്നില്‍ അസ്വസ്ഥത ഉണ്ടാക്കി. കിടക്കയില്‍ അവളുടെ പ്രിയപ്പെട്ട കൊച്ചു ബ്ലാങ്കെട്ടും ചേര്‍ത്ത് കമന്നു കിടന്ന അവള്‍ ഉറങ്ങിയതായി  തോന്നിയില്ല. സാമീപ്യം അറിഞ്ഞു പെട്ടന്നവള്‍ തിരിഞ്ഞു എന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി ചോദിച്ചു ..

."അമ്മ എന്നെ ഒറ്റയ്ക്കാക്കി എവിടെയെങ്കിലും പോകുമോ ?...." 

അവളുടെ കൊച്ചു കണ്ണുകളിലും ചുണ്ടുകളിലും തുടുത്ത കവിളുകളിലും എല്ലാം ഭയത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടു. കാലം കരുതിവച്ചിരിക്കുന്ന മറുപടികള്‍ അറിയാതെ ഞാന്‍ ആ കുരുന്നു ഭയത്തെ നെഞ്ചോടു ചേര്‍ത്ത് 
'ഇല്ല' .....'ഇല്ല' ...എന്ന് പിറുപിറുത്തുകൊണ്ടേയിരുന്നു 

രമയുടെ കൊച്ചു വീട്ടിലേക്കു കയറിചെല്ലുമ്പോള്‍ തറയില്‍ തുറന്നവച്ച  പാഠപുസ്തകത്തിലെ വരികള്‍ വടിവോടെ ഇരട്ട വര ബുക്കിലേക്ക് പകര്‍ത്തി എഴുതുകയായിരുന്നു പഞ്ചമി. തെളിഞ്ഞ പുഞ്ചിരിയോടെ എണീറ്റ്‌ അകത്തേക്ക് നോക്കി "അമ്മാ ...."  നീട്ടിവിളിച്ചു .തിരിഞ്ഞു ചുവരോട് ചേര്‍ന്ന് കിടന്ന കൊച്ചു ബെഞ്ചിലേക്ക് ചൂണ്ടി "ഇരിക്കൂ ...." എന്ന ആദിത്യ മര്യാദ ...
ക്രമേണ പഞ്ചമിയുടെ മുഖം വിഷാദ പൂര്‍ണമാകുന്നത് ഞാന്‍ കണ്ടു. പാഠപുസ്തകങ്ങളും അവശ്യം വേണ്ട തുണികളും പ്ലാസ്റ്റിക്‌ കൂടുകളിലാക്കി രമ എന്നെ ഏല്‍പ്പിച്ചു . അവളുടെ മെലിഞ്ഞ ദേഹത്തിനു പാകമല്ലാത്ത ഒരു വലിയ ടോപും സ്കേര്‍ട്ടും ,  മുറുക്കി പിന്നി ചുവന്ന രിബന്‍ കൊണ്ട് രണ്ടു വശത്താക്കി കെട്ടിയ മുടിയുമായി മുറിയില്‍ നിന്നു പഞ്ചമി ഇറങ്ങി വന്നു. കണ്‍ പീലികളിലെ നനവ്‌ ഞാന്‍ കാണാതിരിക്കാനാവും അവള്‍ കുനിഞ്ഞു നിന്നു. ആ കുഞ്ഞു കൈയില്‍ പിടിച്ചു  തിരിഞ്ഞു നടക്കുമ്പോള്‍ ഭയത്തിന്റെയും നിസ്സഹായതയുടെയും വിറയല്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു . ഇടയ്ക്ക് ഉയര്‍ന്ന അമര്‍ത്തിയ ഒരു തേങ്ങല്‍ എന്റെ മനസ്സിനെ നോവിച്ചു. എങ്കിലും പിന്നില്‍ ഞങ്ങളെ യാത്രയാക്കുന്ന  രമയെന്ന അമ്മയുടെ കണ്ണിലെ ആശ്വാസത്തിന്റെ നീര്‍തിളക്കം എനിക്ക് ഊര്ജ്ജമായി ....








Saturday, July 2, 2011

ഒരു ചെടിയുടെ നൊമ്പരം

ഒരു ചെടിയുടെ നൊമ്പരം 

എന്റെ    പ്രണയ   മലര്‍വാടിയില്‍ പൂക്കള്‍  കരിഞ്ഞതും

                             ഇലകള്‍ വിളര്‍ത്തതും കൂട്ടുകാരാ നീ അറിഞ്ഞതില്ലേ

നിന്‍ ഉയിരിന്‍ ഉയിരായ്‌ കാത്തിടാമെന്നു-

                             പല കാലവും നീ പറഞ്ഞതല്ലേ

നിന്നിലര്‍പ്പിച്ചോരെന്‍     നിനവിന്റെ   മുകുളങ്ങള്‍

                            പാതിയും   പുഴുക്കള്‍   കാര്‍ന്നു   തിന്നു  

കുടിനീര് തേടി ചരിഞ്ഞോരാ തളിരിളം നാമ്പുകള്‍

                          ക്രൂരമായ്‌ നഖം ചേര്‍ത്ത് ഇറുത്തതെന്തേ

പുലരികാണാന്‍ വെമ്പി വിടര്‍ന്നൊരാ പൂക്കളെ

                           ഏറെ പുലര്ച്ചയ്ക്കെ നീ അറുത്തു വിറ്റു

നിണമൂറി നിന്നൊരാ മുറിവേറ്റ നാമ്പുകള്‍

                           ഇളം കാറ്റു വന്നൂതി  തലോടി നീങ്ങെ

വീണ്ടുമെന്‍ ഉള്ളിലെ കാതര മോഹങ്ങള്‍

                          നിന്നുയിര്‍ സാമീപ്യം തേടിടുന്നു ............

Friday, June 24, 2011

ഗൃഹാതുരത്വം

നാട്ടിലേക്കുള്ള യാത്രയില്‍ മനസ്സ് നിറയെ അമ്മയുടെ തറവാട് ആയിരുന്നു.ബാല്യവും കൌമാരവും  ചെലവിട്ട ആ വീടിനോട് യൌവ്വനത്തിന്റെ പടവുകളിറങ്ങുന്ന ഈ കാലത്ത് വല്ലാത്തൊരു ഗൃഹാതുരത്വം .നനുത്ത ഗന്ധമുള്ള വെണ്‍ ചെമ്പക പൂക്കള്‍ വീണ വഴിയും വേരോളം പൂക്കുന്ന അശോക മരത്തിന്റെ തണലും ചെങ്കണ്ണന്‍ ഉപ്പാന്റെ കൂടുള്ള ജാതിമരവും മുറ്റത്തേക്ക് മാങ്ങകളുമായി ചരിഞ്ഞെത്തി നില്‍ക്കുന്ന മൂവാണ്ടന്‍ മാവും ഒക്കെ സുഖമുള്ള ഓര്‍മ്മകള്‍ക്ക് അപ്പുറം ശക്തമായ നഷ്ട്ട ബോധത്തിന്റെ നീറ്റലുംതേങ്ങലുമായി എന്നെ ഉലയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയി.

ബാല്യത്തിന്റെ സമ്പന്നത തിരിച്ചറിയുവാന്‍ ഒരുപാട് വൈകി.കൈയെത്തും ദൂരത്തെന്നു തോന്നിയ എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പാച്ചിലില്‍ പലതും മറന്നു.ചിലത് കണ്ടില്ലെന്നു നടിച്ചു.വീണ്ടും നടക്കുമ്പോള്‍ വള്ളിപ്പടര്‍പ്പുകളായി കാലില്‍ ചുറ്റിയ ഓര്‍മ്മപ്പെടുത്തലുകളെ നിര്‍ദ്ദയം പൊട്ടിച്ചകറ്റി .ഒടുവിലെപ്പോളോ ആരോ ഉണര്‍ത്തിയ പോലെ ഒരു മാത്ര നിന്നപ്പോള്‍ .....തിരിഞ്ഞു നോക്കി...നേടിയത് തുച്ഛം....നഷ്ട്ടപെടുതിയതോ .....ഒരു കണക്കെടുപ്പിനു തന്നെ ധൈര്യം പോരാ .


ആ അധൈര്യത്തിന്റെ തിക്കുമുട്ടലില്‍ നിന്നായിരുന്നു ഈ യാത്രയുടെ ആലോചന ഉയര്‍ന്നത് .മറ്റാരെയും ഒപ്പം കൂട്ടാന്‍ തോന്നിയില്ല.ഭര്‍ത്താവിനും മകള്‍ക്കും അതിലല്‍പ്പം പരിഭവം ഉണ്ടെന്നറിയാം . എങ്കിലും വേണ്ടാ ..ഈ യാത്രയില്‍ ഒറ്റയ്ക്ക് മതി . എന്റെ ബാല്യത്തെ അറിയുന്ന ആ മണ്ണില്‍ അല്‍പ്പനേരം ചെലവഴിച്ചോട്ടെ എന്ന് അനുവാദം ചോദിയ്ക്കാന്‍ ഇന്നത്തെ അവകാശികളുടെ മുറ്റത്ത്‌കാത്തു നില്ക്കാന്‍ അവര്‍ക്ക് ക്ഷമ കിട്ടീന്നു വരില്ല.ആ മണ്ണില്‍ ഉറങ്ങുന്ന പൂര്‍വ്വീകരുടെ ആത്മാക്കള്‍ എന്നെ ആശ്ലേഷിക്കുമ്പോള്‍  എനിക്ക് പൊട്ടിക്കരയണം .ഉറക്കെ ഉറക്കെ മാപ്പിരക്കണം. അപ്പോള്‍ മറ്റൊരു സാന്നിധ്യം എന്റെ കപട അഭിമാന ഭാവത്തെ ഉണര്‍ത്തും .

വര്‍ഷകാലത്ത് ശബ്ദമുണ്ടാക്കി ഒഴുകുന്ന പൊയ്കയില്‍ ഇപ്പോള്‍ നീരോഴുക്കുണ്ടാവുമോ ?..അതിലെ പരല്‍ മീനുകള്‍ എന്നും എനിക്ക് ഹരമായിരുന്നു .ആഴ്ച്ചപ്പതിപ്പുകളുടെ പിന്നുകളി ളക്കി ഉണ്ടാക്കുന്ന ചൂണ്ടയുമായി അവധി ദിവസങ്ങളില്‍ ആ പോയ്കയുടെ വശങ്ങളില്‍ എത്രനേരം ചിലവഴിച്ചിട്ടുണ്ട് .

നാടാകെ മാറിയിരിക്കുന്നു. മുന്‍പ് മഴച്ചാലുകള്‍ ചെറു കുഴികള്‍ തീര്‍ത്ത ചെമ്മണ്‍ പാത ഇന്ന് ടാറിളകി കല്‍ചീളുകളാല്‍ ദുര്‍ഘടമായിരിക്കുന്നു. ഒരു പാട് പുതിയ വീടുകള്‍ ...പരിചയമില്ലാത്ത മുഖങ്ങള്‍ . റബ്ബര്‍ മരങ്ങളുടെ നീലിമയാര്‍ന്ന തണല്‍ പാതയോരത്തുനിന്നു പോയ്‌ മറഞ്ഞിരിക്കുന്നു.

പണ്ട് സ്കൂള്‍ വിട്ടു കൂട്ടുകാരുമോന്നിച്ചു വീട്ടിലേക്കു നടന്നു വന്നിരുന്ന പാത .മൂന്നു കിലോ മീറ്റര്‍ നീളുന്ന ആ യാത്രകള്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല.വര്‍ഷവും വെയിലും ഒന്നും ആ യാത്രകളെ അലോസരപ്പെടുത്തിയിട്ടില്ല. .അന്നി  വീഥി യോരത്തെ എല്ലാ വീടുകളും സുപരിചിതമായിരുന്നു.പലതും കൂടെ പഠിക്കുന്നവരുടെയോ അതേ സ്കൂളില്‍ പഠിക്കുന്നവരുടെയോ ആയിരുന്നു. ഇപ്പോള്‍ അവരൊക്കെ എവിടെയാവും.

വണ്ടി എവിടെയെങ്കിലും ഒതുക്കി നിര്‍ത്തി  നടന്നു പോകണം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്.കാലം തലയില്‍ വെള്ളിവരകള്‍ വീഴ്ത്തിയ എന്നെ തിരിച്ചറിയുന്നവരോടൊക്കെ കുശലം പറഞ്ഞു തറവാട്ടിലേക്ക് നടന്നു പോകണം .ആ പഴയ നാട്ടുംപുറത്തുകാരിയായി മണ്ണിന്റെയും മരങ്ങളുടെയും ഗന്ധമാസ്വതിച്ചു  പോകണം .പക്ഷെ വെയിലിന്റെ ചൂടും മെറ്റലിളകിയ പാതയും തീരുമാനത്തെ തിരുത്തി.

ഒടുവില്‍ തറവാട്ടിലേക്കുള്ള സ്വകാര്യ വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോള്‍ വല്ലാത്തൊരു വിഹ്വലത .അപരാധം ചെയ്തു പിടിക്കപ്പെടുമെന്നു ഭയപ്പെടുന്ന കുട്ടിയെപ്പോലെ മനസ് വിറപൂണ്ടു. വണ്ടി ഒതുക്കി നിര്‍ത്തി കുറച്ചു നേരം വെറുതെ ഇരുന്നു.

ഒരുപാട് മാറിയിരിക്കുന്നു . ആളനക്കം ഏല്‍ക്കാത്ത പോലെ ആകെ കാടുപിടിച്ച് ...തിരിച്ചറിയാനാവാത്ത വിധം ആയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ ഈ മണ്ണും മരങ്ങളും അറിയുന്ന ഞാന്‍ ഒരു പാവാടക്കാരി പെണ്ണായിരുന്നല്ലോ .ചാഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ കൊമ്പുകളില്‍ വലിഞ്ഞു കേറി ,തുഞ്ചത്ത് തൂങ്ങുന്ന ഏറ്റവും നല്ല കശുമാങ്ങ കൈയെത്തി പറിച്ചു ,അവിടെയിരുന്നു തന്നെ തിന്നുന്ന മരംകേറി പെണ്ണ്.

പുല്ലും തൊട്ടാവാടിയും നിറഞ്ഞു വഴി നടക്കാന്‍ പോലും പറ്റാത്ത വിധമായിരിക്കുന്നു.പണ്ട് ഓണത്തിനും വിഷുവിനും ചെത്തി ഒരുക്കി വെടിപ്പാക്കിയിരുന്ന വഴി.മുന്‍പ് ഈ വഴിക്ക് ഇരുവശവും കപ്പകൃഷി ആയിരുന്നു. കാലാ ഒരുക്കലും കപ്പ നടീലും പിന്നെ കപ്പ വാട്ടലും ഉണങ്ങലും ഒക്കെ ഒരുതരം ആഘോഷം ആയിരുന്നു. രാവെളുക്കോളം നീളുന്ന കപ്പവാട്ടലില്‍  ചുറ്റൊട്ടുംഉള്ളവര്‍ കൂടുമായിരുന്നു.ചെമ്പടുപ്പിലിട്ടു ചുട്ടെടുത്ത കപ്പയും, ചുട്ടഉണക്ക മീനും കാന്താരിമുളകും ചേര്‍ത്ത് ചതച്ച ചമ്മന്തിയും കഴിച്ചു പനമ്പിലോ ചാക്കിലോ ഒക്കെ ചുരുണ്ട് കൂടി ഉറങ്ങുന്ന കുട്ടികളെ പണി തീരുവോളം ആരും ശല്യപ്പെടുത്തില്ല. ഓര്‍ക്കുമ്പോള്‍ എത്ര രസമായിരുന്നു ആ കാലം .ഇപ്പോഴുള്ള കുട്ടികള്‍ വിശ്വസിക്കുമോ ഇതൊക്കെ.

വിശ്വസിക്കാതിരിക്കാന്‍ എന്താ ...കഴിഞ്ഞ ഡിസംബറിലും അവിടെ മരുഭൂമിയിലെ ഉള്‍ പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ചതും മസാല പുരട്ടിയ ചിക്കനും വഴുതനങ്ങയും ഉള്ളിയുമൊക്കെ ബാര്‍ബിക്യു ചെയ്തു കഴിച്ചതും ആസ്വതിച്ച മകള്‍ക്ക് അമ്മയുടെ ഈ ഓര്‍മ്മകളെ ആ രീതിയിലെങ്കിലും  കാണാ നായേക്കും

കണ്ണുകള്‍ ഏറെ ആവേശത്തോടെ പരതിയത് ചമ്പകം നിന്നിടത്തേക്കാണ്. കത്തി നോവേല്‍ക്കാതെ എന്നും ഗര്‍വ്വോടെ തലയുയര്‍ത്തി അതിഥികള്‍ക്ക് പൂ പാത ഒരുക്കിയിരുന്ന എന്റെ വെണ്‍ ചെമ്പകം തലയറ്റു,...ആരും രക്ഷിക്കനില്ലാത്ത അഗതിയുടെ കൈയ്യുയര്‍ത്തല്‍ പോലെ ...ആരോഗ്യമില്ലാത്ത ചെറു നാമ്പുകള്‍ ഉയര്‍ത്തി നില്‍ക്കുന്നു. താഴെ വഴിയരുകില്‍ കൂട്ടിയിട്ടിരിക്കുന്ന ഉണങ്ങിയതും ഉണങ്ങാത്തതുമായ ശേഷിപ്പ്...ഒരു ശവപ്പറമ്പിലെ അസ്ഥി ക്കൂട്ടം പോലെ ....എന്നിട്ടും അതിനിടയിലെ പച്ചനാമ്പില്‍ ഒരുകുലപ്പൂവ് ..കാണാന്‍ കൊതിച്ചു ഓടിയെത്തിയ എന്നെ കാത്തു 'ഇപ്പോളെങ്കിലും വരാന്‍ തോന്നിയല്ലോ 'എന്ന് ചോദിക്കും പോലെ ....
ഈ  മണ്ണില്‍ മുട്ടുകുത്തി ഇരുന്ന് ഈ  പൂക്കളെ ഒന്ന് വാസനിക്കാതിരിക്കാന്‍ ആവുന്നില്ല. രണ്ടു തുള്ളി കണ്ണീര്‍  പൂക്കുലയില്‍ അടര്‍ന്നു വീണപ്പോള്‍ എന്നെ പൊതിഞ്ഞ ഇളം കാറ്റിനു എന്നോ കൈമോശം വന്ന ബാല്യത്തിന്റെ സുഖമുണ്ടായിരുന്നു. അശോക മലരിന്റെ ഗന്ധമുണ്ടായിരുന്നു .

എന്റെ വരവ് മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നു അശോകവും.കടയ്ക്കല്‍ വരെ പൂക്കുലകള്‍ .തേന്‍ ഉണ്ണുന്ന ചിത്ര ശലഭങ്ങള്‍ ,തേനീച്ചകള്‍ , പൂക്കുലകള്‍ക്കിടയില്‍ ചെറു പുഴുക്കളെ തപ്പുന്ന കുരുവികള്‍ ......അശോക മര  തണലിനു എന്നും സുഗന്ധമുള്ള കുളിര്‍മ്മയാണ്‌ .അടര്‍ന്നു വീണ പൂക്കള്‍ ഒരു പൂമെത്ത പോലെ . എത്ര തവണ വെട്ടിമാറ്റാന്‍ തീരുമാനിക്കപ്പെട്ടതായിരുന്നു
ഈ വൃക്ഷത്തെ ....സീതയുടെ ഭാതൃ വിരഹത്തിനു സാക്ഷിയാവേണ്ടി വന്ന ഈ പാവം വൃക്ഷത്തെ 'സ്ത്രീ ദുഃഖ 'കാരണമായി കണ്ടെത്തിയ ഏതോ കുബുദ്ധിയുടെ പിന്‍ഗാമി മുത്തശ്ശിയെയുംസ്വാധീനിച്ചു .ചെറുപ്പത്തിലെ വിധവ ആയ മുത്തശ്ശി ഭയപ്പെട്ടത്തില്‍ അത്ഭുതമില്ല . അന്ന് അമ്മയുടെ ധൈര്യവും അച്ഛന്റെ പിന്‍തുണയും ഈ മരത്തെ രക്ഷിച്ചു .അതിന്റെ സ്നേഹമാവും ഇന്നീ പൂച്ചെണ്ടുകള്‍ നീട്ടി എനിക്കുള്ള സ്വീകരണം. പിന്നീടൊരിക്കല്‍ ഒരു നാട്ടു വൈദ്യന്റെ വേഷത്തിലും മരണം അശോക മരത്തിന്റെ നേരെ അടുത്തു. ആയുര്‍ ദൈര്‍ഘ്യം അന്നും ഇതിനെ രക്ഷിച്ചു .ഇന്നും രക്ഷിക്കുന്നു.ഇനിയും രക്ഷിക്കട്ടെ.......

മഴക്കാലത്ത്‌ വഴുക്കലുണ്ടാകാറുള്ള റോഡിലെ ചരിവ് ഇറങ്ങി മുറ്റത്തെത്തിയപ്പോള്‍ മനസ് വീണ്ടും ഒരു കൊച്ചു കുട്ടിയെ പോലെ പതറാന്‍ തുടങ്ങി .മണല്‍ വിരിച്ച മനോഹരമായ മുറ്റത്തിന്റെ സ്ഥാനത് നിറയെ കളകള്‍. ഈ വീടിന്റെ യവ്വന കാലത്ത് എത്ര പ്രൌടമായിരുന്നു ഈ മുറ്റം ....ഓരം ചേര്‍ന്ന് ചെടിത്തടങ്ങള്‍..എന്നും പൂക്കുന്ന അതുല്യ ഗന്ധമുള്ള പനിനീര്‍ ചെടികള്‍ ,പത്തുമണി ചെടികള്‍ നിറഞ്ഞ ചെടിച്ചട്ടികള്‍...ഒക്കെ നശിച്ചു പോയിരിക്കുന്നു .കാട്ടു വള്ളികള്‍ കയറി മൂടിയ ചാമ്പ മരങ്ങള്‍..മാമ്പഴങ്ങളുമായി മുറ്റത്തേക്ക് കുനിഞ്ഞെത്തുമായിരുന്ന മൂവാണ്ടന്‍ മാവെവിടെ ?...ചെങ്കണ്ണന്‍ ഉപ്പാന്റെ കൂടുള്ള ജാതിമരം എവിടെ ?.....

ഇല്ല.... ഒക്കെ ശിഖരങ്ങള്‍ അറുത്തു തായ് മരങ്ങളായി ...രക്ത സാക്ഷി സ്തൂപങ്ങള്‍ പോലെ ....ചില്ലകള്‍ വിരിച്ചു മുറ്റത്തിന്റെ ഒരു കോണ് മുഴുവന്‍ തണല്‍ വിരിച്ചിരുന്ന ജാതിമരം .ബാല്യത്തില്‍ കൂട്ടുകാരുമൊത്തു ഈ ജാതിമരത്തിന്റെ ചില്ലകളില്‍ കയറി ഇരുന്നു മതിവരുവോളം ജാതിക്ക ഉപ്പും ചേര്‍ത്ത് തിന്നിട്ടുണ്ട്. അന്നീ ജാതിമാരത്തില്‍ കൂട് കൂട്ടുമായിരുന്ന ചെങ്കണ്ണന്‍ ഉപ്പന്റെ മുഖ്യ ശത്രു ഞാന്‍ തന്നെ ആയിരുന്നു. 'ഉപ്പന്റെ കൂട്ടില്‍ നീലക്കൊടുവേലി ഉണ്ടാകും 'എന്ന മുത്തശ്ശി പറഞ്ഞ കഥയെ വിശ്വസിച്ചു ആ പാവം പക്ഷിയോട് എത്ര തവണ വഴക്ക് കൂടിയിരിക്കുന്നു . അപ്പോളൊക്കെ ആ പക്ഷി എന്നെ ശപിച്ചിട്ടുണ്ടാവുമോ?..ഉണ്ടാവും തീര്‍ച്ച ...വിരിയാറായ മുട്ടകള്‍ എന്റെ കരസ്പര്‍ശം ഏറ്റ തിന്റെ പേരില്‍ അവ താഴെയിട്ടു പൊട്ടിച്ചിരു ന്നു.അന്നൊന്നും ആ ഉപ്പന്റെ മാതൃ ഭാവം എനിക്ക് മനസ്സിലാക്കാനായില്ല .


ഇടിഞ്ഞു വീണ പശുക്കൂടും വക്കടര്‍ന്ന കിണറും വള്ളികള്‍ പടര്‍ന്ന വീടും .........എന്തിനായിരുന്നു ഞാന്‍ വന്നത്...മനസ്സിലെ ഓജസ്സും തേജസ്സും ഉണ്ടായിരുന്ന എന്റെ തറവാടിന്റെ ചിത്രത്തിന് മേല്‍ നിരാശയുടെയും വേദനയുടെയും ശവക്കല്ലറ തീര്‍ക്കാനോ?..........ഉറക്കമില്ലാത്ത രാത്രികളില്‍ വെറുതെ ഓര്‍ത്തോര്‍ത്തു കിടക്കാന്‍ ഇന്നലെ വരെ കുറച്ചു നല്ല ഓര്‍മ്മകള്‍ ഉണ്ടായിരുന്നു ...ഇനിയെന്ത് ?....................


Posted on: 23 Sep 2011
www.mathrubhumi.com
Mathrubhumi NRI: NRI News, Pravasi Bharatham News,Gulf News, America News,Europe News, Australia and Oceania News, Africa News

Thursday, June 23, 2011

കൂനിത്ത ള്ള എന്ന നാണിയമ്മായി

ആദ്യമായി  കൂനിതള്ള  എന്ന്   കുട്ടികള്‍ രഹസ്യമായി വിളിക്കുന്ന നാണിയമ്മായിയെ  ഞാന്‍ കാണുന്നത് ഞങ്ങളുടെ വിവാഹ ദിവസം ആയിരുന്നു .അഷ്ടമാഗല്യ താലവും കുരവയുമായി എന്നെ ഭാതൃ ഭവനത്തില്‍ എതിരേല്‍ക്കാന്‍ നിന്ന സ്ത്രീ ജനങ്ങളുടെ ഇടയിലെവിടെ ഒക്കെയോ ആ മുഖവും രൂപവും ഞാന്‍ കണ്ടിരുന്നു. ചായ സത്കാര വേളയില്‍ ബന്ധുക്കളെയും  അയല്‍ക്കാരെയും പരിചയപ്പെടുത്തി തരുന്നതിനിടയിലും "ശ്രീക്കുട്ടാ ഞാന്‍ "എന്ന ഭാവത്തില്‍ അവര്‍ മുന്നോട്ടു വന്നു . വളരെ അടുപ്പത്തോടെ ഭര്‍ത്താവു അവരെ നാണിയമ്മായി എന്നെനിക്കു പരിചയപ്പെടുത്തുമ്പോള്‍ "ഞാന്‍ ശ്രീക്കുട്ടന്റെ അച്ഛന്റെ പേരമ്മയാണ് " എന്ന് ആവേശത്തോടെ അവര്‍ പറഞ്ഞത് എനിക്ക് കൌതുകമായി .അപ്പോള്‍ ആ കണ്ണുകളില്‍ തന്റെ ബന്ധുത്വം പ്രതിപാദിക്കാതെ പോകുമോ എന്ന ആശങ്ക ഉള്ളതുപോലെ തോന്നിച്ചു ..

തിരക്കുകള്‍ക്കിടയില്‍ ഞാന്‍ ഒറ്റക്കാവുന്ന എല്ലാ സന്തര്‍ഭങ്ങളിലും വല്ലാതെ മെലിഞ്ഞ അതിലേറെ തണുത്ത ആ കൈകള്‍ എന്റെ കരങ്ങളില്‍ മുറുക്കെ പിടിക്കാനെത്തി. പ്രായാധിക്യത്തില്‍ തിരിയാത്ത ഭാഷയില്‍ അവര്‍ ബന്ധവും പഴയ കാല പ്രതാപവും കുടുംബങ്ങളിലുണ്ടായിരുന്ന സഹകരണവും ഒക്കെ പറയുമ്പോള്‍ , പുകയിലയുടെയോ മറ്റെന്തിന്റെയോക്കെയോ  മടുപ്പിക്കുന്ന ഗന്ധം എന്നെ അലോസരപ്പെടുത്തി .

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വൈകുന്നേരം വീണ്ടും നാണിയമ്മായി എന്റെ ബെഡ് റൂമിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു . പരിചയ ഭാവത്തില്‍ ഞാന്‍ ചിരിച്ചത് കൊണ്ടാവാം ഒരു മുഖവുരയും ഇല്ലാതെ അവരെന്റെ മുറിയ്ക്കകതെക്ക് വന്നതും ബെഡി ലിരുന്നു  സംസാരം തുടങ്ങിയതും.

മുന്‍പ് കാണുമ്പോള്‍ പശ ഏല്‍ക്കാത്ത  സെറ്റ് മുണ്ടും നെര്യതുമായിരുന്നു വേഷം . പക്ഷെ ഇന്ന് ഇല്ലായ്മകള്‍ വിളിച്ചു പറയുമ്പോലെ അലക്കിയും വെയിലേറ്റും നിറം മങ്ങി പിഞ്ഞിത്തുടങ്ങിയ ഒരു ബ്ലൌസും നരച്ചു മുഷിഞ്ഞ ഒരു കൈലി മുണ്ടും . കുഴമ്പിന്റെയും പുകയിലയുടെയും ഒക്കെ കൂടി കുഴഞ്ഞ ഒരു ഗന്ധം മുറിയിലാകെ നിറഞ്ഞപോലെ തോന്നി.

"ബന്ധു വീട് കളിലോന്നും  പോയില്ലേ " നാണിയമ്മായി ചോദിച്ചു .ഒരു പാട് വീടുകളില്‍ ഒരു ഓട്ട പ്രദിക്ഷണം തന്നെ ആയിരുന്നു . പരിചയപ്പെട്ടവരെയോ പോയ വീടുകളോഒന്നും വ്യക്തമായി തിരിച്ചു പറഞ്ഞു കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് "പോയി "എന്ന ഒറ്റ വാക്കില്‍ ഞാന്‍ ഒതുക്കി

പോയ വീടുകളിലൊന്നും നാണിയമ്മായി യെ കണ്ടിരുന്നില്ല. ഒന്നും അവരുടെ വീടായി ആരും പറഞ്ഞതുമില്ല. "ഞങ്ങടങ്ങോട്ട് കണ്ടില്ല .. അതാ ചോദിച്ചത്.." അവരുടെ മുഖത്ത് ഒരു വേദന നിഴലിച്ചോ ...എനിക്ക് സംശയമായി."നാളെ നാണിയമ്മായി യുടെ വീട്ടില്‍ പോകണം എന്ന് ചേട്ടന്‍ പറയുന്നതുകേട്ടു "ഒരു പൊടിക്കൈ പ്രയോഗം ഞാന്‍ നടത്തി നോക്കിയതാണ് . സന്തോഷത്തിന്റെ പൂത്തിരി മിന്നല്‍ ഞാന്‍ ആമുഖത്തു കണ്ടു. പിന്നെ ആ വാക്കുകളില്‍ ആവേശമായിരുന്നു. "ഒത്തിരി ദൂരെയോന്നുമല്ല.വടക്കേ പറമ്പിലെ കാപ്പിത്തോട്ടം കഴിഞ്ഞാല്‍ ഞങ്ങളുടെ വീടാണ് "എനിക്ക് അത്ഭുതം തോന്നി.

പിന്നെയും പലപ്പോളായി അവര്‍ വീട്ടില്‍ വന്നു പോയി. ക്രമേണ അവര്‍ അവിടുത്തെ ആശ്രിതരാണെന്നും   അകന്ന ബന്ധുവാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു .വരുമ്പോളൊക്കെ അമ്മയോ ഏട്ടത്തി യമ്മയോ നല്‍കുന്ന ചോറിനും കട്ടന്‍ കപ്പിക്കുമൊക്കെ അവരുടെ മുഖത്തുണ്ടാകുന്ന ആര്‍തിയും പരവേശവും എന്നില്‍ വല്ലാത്ത അനുകമ്പ ഉണ്ടാക്കി .

ഭര്‍ത്താവു അവധി കഴിഞ്ഞു വിദേശത്തേക്ക് തിരികെ പോകുന്നത്തിന്റെ തലേന്ന് നാണിയമ്മായി വരുമ്പോള്‍ ഒപ്പം  വെളുത്തുരുണ്ട വെള്ളാരം കണ്ണുള്ള ഒരു പെറ്റിക്കോട്ടുകാരി കുട്ടി കൂടെയുണ്ടായിരുന്നു .എപ്പോളോ കഴിച്ച ഭക്ഷണത്തിന്റെ ഭാഗങ്ങള്‍ ഉണങ്ങിയ കടവായും ചെളിയോ കണ്മഷി  പടര്ന്നതോന്നു  തിരിച്ചറിയാനാവാത്ത കവിളും ചീകിയോതുക്കാത്ത ചെമ്പന്‍ മുടിയും ...എന്റെ നോട്ടം നേരിടാനാവാത്തതിനാലാവും ആ മൂന്നു വയസുകാരി നാണിയമ്മായി യുടെ പിന്നിലേക്ക്‌ ഒളിച്ചു . "മോന്റെ മോളാ..ഇതിന്റെ മൂത്തത് ചെക്കനാ ..ഇംഗ്ലീഷ് മീഡിയ ത്തിലാ പഠിക്കുന്നെ "അഭിമാനം സ്പുരിക്കുന്ന ആ ശബ്ദം വല്ലാതെ കിതച്ചിരുന്നു .കറുത്ത് മെല്ലിച്ചു പുകയിലക്കറ പുരണ്ട ഉന്തിയ പല്ലുമുള്ള ഇവരുടെ കൊച്ചു മകളോ ഈ മദാമ്മ കുട്ടി . ഞാന്‍ അത്ഭുത പെട്ടു. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത  അവരുടെ മകനെയും മരുമകളെയും മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ ഞാന്‍ വെറുതെ ശ്രമിച്ചു .

"എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ. നേരം രാത്രിയാവുന്നു "എന്ന് ഉറക്കെയും പതുക്കയും രണ്ടു മൂന്നു വട്ടം അവര്‍ പറഞ്ഞു. ഒടുവിലെപ്പോളോ എന്റെ ഭര്‍ത്താവ് അവരുടെ കൈകളില്‍ തിരുകിവച്ച രൂപ ചുരുള്‍ എന്നെ മറയ്ക്കാന്‍ അവര്‍ ശ്രമിച്ചോ? അവരുടെ യാത്ര പറച്ചിലില്‍ വേദനയോ അഭിമാന ബോധത്തിന്റെ നേര്‍ത്ത വിറയലോ ഒക്കെ ഞാനറിഞ്ഞു.

ജോലിസ്ഥലത്ത് നിന്നും അവധിക്കെത്തുമ്പോള്‍ പലപ്പോളും ഞാന്‍ നാണിയമ്മായി യെ കണ്ടു . ഒരിക്കല്‍ കാണുമ്പോള്‍ ശരീരമാകെ ചൊരിഞ്ഞു പൊട്ടിയ നിലയിലായിരുന്നു. നിറം മങ്ങിയ വെളുത്ത തുണി കൊണ്ട് കാലു ആകെ മൂടി കെട്ടിയിരുന്നു . പഴുപ്പോ മുറിവില്‍ നിന്നൂറിയ വെള്ളമോ എന്തോ ആ തുണി നനഞ്ഞിരുന്നു .രോഗത്തെക്കുറിച്ചു പറയാന്‍ അവര്‍ മടികാണിച്ചു ഒടുവില്‍ ഒരുപാട് കാര്യങ്ങള്‍ അവര്‍ പറഞ്ഞു തുടങ്ങി.

എല്ലാ കൊല്ലവും ഉണ്ടാകുന്ന രക്ത ദൂഷ്യം ..ചികിത്സക്കുള്ള ബുദ്ധിമുട്ട് ..മറ്റു കഷ്ട്ടപാടുകള്‍...നിരുത്തരവാദി ആയ മകന്‍ .. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ അസ്വസ്തയാവുന്ന മരുമകള്‍ ...രണ്ടു പൊടിക്കുഞ്ഞുങ്ങള്‍ ..ആരും കാണാതെ അവരുടെ കൈകളില്‍ രൂപ വച്ചുകൊടുത്തപ്പോള്‍ ആ കണ്ണുകളില്‍ വല്ലാത്ത ചുവപ്പ് പടര്‍ന്നു ..

പിന്നീടുള്ള പല വാരാന്ത്യങ്ങളിലും അവര്‍ വരുമെന്ന് ഞാന്‍ കരുതി. കഴിഞ്ഞ തവണ മാസന്ത്യമയിരുന്നതിനാല്‍ നല്ലൊരു സംഖ്യാ അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല .ഇനി കാണുമ്പോള്‍ കൊടുക്കണം എന്ന് കരുതിയിരുന്നു. അതുകൊണ്ടുതന്നെ അവരെക്കുറിച്ച് അമ്മയോടും ചേട്ടത്തി യമ്മയോടും ഒക്കെ തിരക്കി. ആരില്‍നിന്നും വ്യക്തമായ ഒരു മറുപടി കിട്ടിയില്ല. ഒടുവില്‍ സുധേച്ചിയാണ് പറഞ്ഞത് അവര്‍ വീട്ടു തടങ്കലില്‍ എന്നപോലെ ആണെന്ന് .

വടക്കേ പറമ്പിലെ  കാപ്പി തോട്ട ത്തി നപ്പുറത്തുള്ള  അവരുടെ വീട് തേടി പോയാലോന്ന് ആലോചിച്ചു . ഭാതൃ ഭവനത്തില്‍ വന്നിട്ട് ഇന്ന് വരെ ആ കപ്പിതോട്ടം കടന്നു ഞാന്‍ പോയിട്ടില്ല .നല്ല പകല്‍ പോലും വല്ലാത്തൊരു ഇരുളിമ ആഭാഗത്ത്‌ തോന്നിയിട്ടുണ്ട് പലതരം ചീവീടുകളുടെ മൂളലും കരിയില പിടകളുടെ കലപിലയും എപ്പോളും കേള്‍ക്കാം . കുട്ടിക്കാലത്ത് എന്നോ കേട്ട് മറന്ന പഴ ങ്ക ഥ യിലെ യക്ഷിയും ഗന്ധര്‍വന്മാരും അവര്‍ താമസിക്കുന്ന കുടപ്പനയും ഒക്കെ മനസിലേക്ക് തെളിഞ്ഞു വന്നു . ആ കാപ്പി തോട്ടത്തിലെ അപൂര്‍വ്വം ചില വന്മരങ്ങളില്‍ ഒരു ഇലവും കുടപ്പനയും നാട്ടുമാവും കൂഴച്ചക്ക നിറഞ്ഞ ഒരു പ്ലാവും ഉണ്ടായിരുന്നു.

നാണിയമ്മായി യുടെ വീടുതേടി പോകുമ്പോള്‍ ആരെയും ഞാന്‍ കൂട്ട് വിളിച്ചില്ല.ആരോടും അനുവാദം ചോദിച്ചതുമില്ല. കാപ്പി തോട്ടത്തില്‍ കേറിയപ്പോള്‍ വല്ലാത്തൊരു തണുപ്പ്.മഴപെയ്തിട്ട്‌ ദിവസങ്ങള്‍ ആയെങ്കിലും നിലത്തു വീണുകിടക്കുന്ന  ഇലകളില്‍ ഈര്‍പ്പം കാണാം.ഉയര്‍ന്നു നില്‍ക്കുന്ന ചിതല്‍ പുറ്റുകള്‍. ഇഴ ജന്തുക്കള്‍  ഉണ്ടാവണം . പെട്ടന്ന് തന്നെ ഞാന്‍ ജഗരൂകയായി . തറയിലൂടെ എന്തോ പരതിയിട്ടെന്നവിധം നടന്ന ചെങ്കണ്ണന്‍ ഉപ്പന്‍ എന്നെ കണ്ടു തലയുയാര്‍ത്തി നോക്കി . താഴ്ന്നു നില്‍ക്കുന്ന കാപ്പി മര ക്കമ്പുകളില്‍ തട്ടാതെ ചഞ്ഞും ചരിഞ്ഞും ഞാന്‍ മുന്നോട്ടു നീങ്ങി .

ഒരു പ്രേത കഥ വായിക്കുന്ന വിഹ്വലത മനസ്സിലേക്ക് വരുന്നുവോ?..മുകളില്‍ കാപ്പിക്ക മ്പിലിരുന്ന നത്ത് എന്റെ കാലൊച്ച കേട്ട് തല 180 ഡിഗ്രീ തിരിച്ചു എന്നെ നോക്കിയിട്ട് പറന്നു നീങ്ങിയപ്പോള്‍ ആ ചിറകടി ശബ്ദം ഒരു dts തീയട്ടരിലെന്ന  പോലെ കാതില്‍ മുഴങ്ങി.

ഒരുവിധം കാപ്പിതോട്ടം വിട്ടു ഞാന്‍ മറുവശം എത്തി . അവിടെ അഞ്ചു സെന്റു കോളനി പോലെ കുറെ  വീടുകള്‍ . ഞാന്‍ ആകെ കുഴങ്ങി.ഇതിലേതാണ് ഞാന്‍ തിരഞ്ഞെത്തിയ വീട്. .ആരോട് ചോദിക്കും ..പെട്ടന്ന് ആദ്യ നിരയിലെ മൂന്നാം വീടിന്റെ വരാന്തയില്‍ നാണിയമ്മായി യുടെ കൂനിയ രൂപം പ്രത്യക്ഷപെട്ടു.

നീണ്ട പരിശ്രമത്തിനൊടുവില്‍ വിജയം കൈവരിച്ച പരീക്ഷാര്തിയുടെ ഭാവമായിരുന്നു എനിക്ക് അപ്പോള്‍ .നടക്കല്ലുകള്‍ കയറി മുറ്റതെതിയഎന്നെ അവര്‍ സൂക്ഷിച്ചു നോക്കി. കൈപ്പത്തികള്‍ കണ്ണിനു മുകളില്‍ ചരിച്ചു പിടിച്ചു അവര്‍ കഷ്ട്ടപെടുന്നത് പോലെ തോന്നി ."നാണി യമ്മായി ഇത് ഞാന ശ്രീക്കുട്ടന്റെ ...."

"ആഹ ..ബാ..ബാ ...ഇരിക്ക് ...."വരാന്തയില്‍ കിടന്ന ചുവന്ന പ്ലാസ്റ്റിക്‌ കസേരയിലേക്ക് ചൂണ്ടി അവര്‍ പറയുമ്പോള്‍ ഗ്രാമീണതയുടെ ഊഷ്മളതയും ആദിത്യ ബോധവും സ്നേഹവും അവിടെ ഞാനറിഞ്ഞു. ചുവന്ന കസേരക്കപ്പുറം ഒരു കൊച്ചു  ബെഞ്ച് കൂടിയേ അവിടെ ഉണ്ടായിരുന്നുള്ളു. അതിലൊരു ചക്കിപ്പൂച്ച തന്റെ രണ്ടു മക്കളെയും ചേര്‍ത്ത് പിടിച്ചു ഉറങ്ങുന്നു.അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ ഒന്നും അവരെ ആലോസരപ്പെടുതുന്നില്ലെന്നു എനിക്ക് തോന്നി .പൂച്ചകള്‍ എനിക്ക് എന്നും ദൌര്‍ബല്യമാണ് .വിരല്‍ നീട്ടി തൊട്ടു അവയെ ഉണര്‍ തണോ..ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. പിന്നെ വേണ്ടാന്നു വച്ചു.

"ക ണ്ണിനാകെ മൂടലാ .."നാണിയമ്മായി പറഞ്ഞു തുടങ്ങി."പഞ്ചസാരേടെ അസുഖമുണ്ടേ ..അതാണെന്ന ഡോക്ടര്‍ പറഞ്ഞത് ..പിന്നെ പ്രഷറും കൂടുതല ..കുറെ ഗുളികകള്‍ കഴിക്കണം...അല്‍പ്പം നടന്നാല്‍ തല കറങ്ങും.അതുകൊണ്ട് ഇപ്പോള്‍ വീട്ടില്‍ ഇരിപ്പ് തന്നെയാ ..എവിടെയെങ്കിലും വീണു കിടന്നാല്‍ മക്കള്‍ക്ക്‌ പാടവും " പ്രായത്തിന്റെ യും അനുഭവത്തിന്റെയും പക്വതയില്‍, വിറയാര്‍ന്ന ആവാക്കുകളില്‍ കുറ്റപ്പെടുത്തലുകളോ പരിഭവങ്ങളോ ഇല്ലായിരുന്നു.

അപ്പോള്‍ തലയില്‍ ഒരു കലത്തില്‍ വെള്ളവുമായി നടക്കല്ലു കയറിവരുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത് .തുളുമ്പി തൂവുന്ന വെള്ളം വീണു അവരുടെ ജാകെട്റ്റ് നനഞ്ഞു ഒട്ടിയിരുന്നു .."എന്റെ മകന്റെ ഭാര്യയാ .."നാണിയമ്മായി പരിചയപ്പെടുത്തി. എനിക്ക് അറിയാമായിരുന്നു ആ സ്ത്രീ യെ . പലപ്പോളും അടുക്കള വാതില്‍ക്കല്‍ നിന്ന് അമ്മയോട് സംസാരിക്കുന്നതു കണ്ടിട്ടുണ്ട് . എന്നാല്‍ ഒരിക്കലും നാണിയമ്മായിയുടെ മരുമകളാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

പ്രതീക്ഷിക്കാതെ കണ്ടതുകൊണ്ടാവാം ആ സ്ത്രീയുടെ മുഖത്ത് വല്ലാത്തൊരു പരിഭ്രമവും ജ്യാള്യതയും ഒക്കെ കണ്ടു. "ഇവിടെ ഉണ്ടാരുന്നോ..ഇന്നലെ കൂടി ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്നരുന്നു. കണ്ടില്ല അപ്പോള്‍ ..."അവര്‍ ചോദിച്ചു ."ഇന്നലെ വൈകിട്ടാണ് എത്തിയത് ."ഞാന്‍ പറഞ്ഞു.

അവര്‍ വരാന്തയില്‍ തന്നെ കലമിറക്കി.വെറും തറയിലിരുന്നു. ചീകി ഒതുക്കാത്തമുടിയില്‍ അപ്പോളും ജല കണങ്ങള്‍ മിന്നി നിന്നിരുന്നു."കട്ടന്‍ കാപ്പി കുടിക്കുമോ ..പാലില്ല ഇവിടെ "അല്‍പ്പം കിതപ്പുള്ള ശബ്ധത്തില്‍ അവര്‍ തിരക്കി ."വേണ്ട .ഒന്നും എടുക്കേണ്ട ഇപ്പോള്‍ "ഞാന്‍ പറഞ്ഞു."എന്നാലും ആദ്യമായി ഇവിടെ വന്നിട്ട് ...ജീരക  വെള്ളം ഉണ്ട് ..അതെങ്കിലും കുടിക്കണം ."ആ നിര്‍ബന്ധത്തെ എതിര്‍ക്കാന്‍ എനിക്ക് തോന്നിയില്ല.


അപ്പോള്‍ കഴുകി വെള്ള തുള്ളികള്‍ നില്‍ക്കുന്ന ഗ്ലാസില്‍ ജീരക വെള്ളവുമായി അവരെത്തി.ഇളം ചൂടുണ്ടായിരുന്ന ആ വെള്ളം മുന്‍പെങ്ങും തോന്നാത്ത സ്വാദോ ടെ ഞാന്‍ കുടിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ഒന്നും കഴിക്കാതെ പോകുന്നതിലുള്ള പരിഭവം ആ അമ്മായി അമ്മയുടെയും മരുമകളുടെയും മുഖത്തുനിന്നു ഞാന്‍ വായിച്ചു. "അടുത്ത മാസം ചേട്ടന്‍ വരും ..അപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു എത്താം "എന്നൊരു ഭംഗി വാചകം പറഞ്ഞു നാണിയമ്മായിയുടെ കയ്യില്‍ ഒരു ചെറു സംഖ്യ തിരുകി വച്ച് ഞാന്‍ വീണ്ടും കപ്പിതോട്ടം ലക്ഷ്യമാക്കി നടന്നു.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന വീഡിയോ കോണ്ഫെരന്‍സ് മനസിലേക്ക് ഓടിവന്നു. റിപ്പോര്‍ട്ട്‌ ഉം സ്റ്റേറ്റ് മെന്റും ഇന്നേ തയ്യാറാക്കി വയ്ക്കണം .ഞാന്‍ പെട്ടന്ന് നടന്നു .കപ്പിതോട്ടത്തിന്റെ ഒത്ത നടുവിലെതിയപ്പോള്‍ പൊട്ടി വീണപോലെ നാണിയമ്മായിയുടെ മരുമകള്‍ മുന്നില്‍.സത്യത്തില്‍ ഞാന്‍ ഞെട്ടുകയല്ല ,വിറങ്ങലിച്ചു പോയി ഒരു നിമിഷം .ഉന്തി നീളം കൂടിയ പല്ലുകാട്ടി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ രൂപത്തോട് അല്‍പ്പം ദേഷ്യം തോന്നി അടുത്ത നിമിഷം .എങ്ങനെ ഇവര്‍ ഇത്രവേഗം ഇവിടെ എത്തി എന്ന് എനിക്കൊരു രൂപവും കിട്ടിയില്ല.

"എന്തെ "എന്റെ ചോദ്യം അല്‍പ്പം കനത്തു പോയോ...അറിയില്ല. അവരെന്തോ പറയാന്‍ ബെധപ്പെടുകയാണെന്ന് ആ മുഖം കണ്ടാലറിയാം. രൂപയാവുമോ? ഞാന്‍ ഒന്ന് ശങ്കിച്ചു .ഇപ്പോള്‍ ചെയതതുപോലും ആരും അറിഞ്ഞിട്ടില്ല .'നിന്റെ ശമ്പളം എന്തുചെ യുന്നു എന്ന് വിവാഹത്തിന് മുന്‍പ് അച്ഛനും അമ്മയും ചോദിച്ചിട്ടില്ല.വിവാഹ ശേഷം ഭര്‍ത്താവും .അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കാം.പക്ഷെ ബാധ്യത ആവുമോ ?' ഒരുപാട് ചിന്തകള്‍ എന്നിലേക്ക്‌ ഓടിക്കയറി.

"അമ്മ എന്താ പറഞ്ഞത് ?"കിതപ്പ് കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു. എനിക്ക് അവരോടു വല്ലാത്ത നീരസം തോന്നി. കുശുമ്പിയായ ഒരു നാട്ടുമ്പുറത്ത് കാരി ഞാന്‍ ഓര്‍ത്തു .സുധേച്ചി പറഞ്ഞത് സത്യമായിരുന്നോ അപ്പോള്‍.ബന്ധു വീടുകളില്‍ പോകുന്നതിനു ഇഷ്ട്ടമില്ലാത്തതുകൊണ്ട് നാണിയമ്മായിയെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണോ ..

എന്റെ ചിന്തകളെ തടസപ്പെടുത്തി അവര്‍ വീണ്ടും ചോദിച്ചു."ഞാന്‍ ഒന്നും കഴിക്കാന്‍ കൊടുക്കുന്നില്ലന്നു അമ്മ പറഞ്ഞോ.? "ഇത്തവണ നീരസം തീഷ്ണ ദേഷ്യമായി എന്റെ മുഖത്ത് നിറഞ്ഞത്‌ ഞാനും അറിഞ്ഞു. എന്റെ കണ്ണുകളെ നേരിടാനാവാത്തത് പോലെ അവര്‍ പെട്ടന്ന് മുഖം കുനിച്ചു .എന്തെങ്കിലും സംസാരിക്കണോ ഇവരോട് ...

ഒരു നേര്‍ത്ത തേങ്ങലോടെ അവര്‍ മുഖമുയര്‍ത്തി .മെലിഞ്ഞുന്തിയ ആ കവിളെല്ലുകള്‍ കടന്നു രണ്ടു തുള്ളി കണ്ണീര്‍ ഒഴുകി വന്നു.

"അമ്മക്ക്  ഒരുപാട് അസുഖങ്ങളാണ് .പഞ്ചസാര വല്ലാതെ കൂടുതലാണ്.മരുന്നുകൊണ്ട് കുറയുന്നില്ലന്നാണ് ഡോക്ടര്‍ പറഞ്ഞത് .എന്തെങ്കിലും ചെറിയ മുറിവുണ്ടായലെ പ്രശ്നമാകും.പഴുപ്പ് കേറിയാല്‍ അപകടമാണ് .അതുകൊണ്ടാ അമ്മയെ ഇപ്പോള്‍ എങ്ങും പോകാന്‍ വിടാത്തത്‌ .അയല്‍ക്കാര്‍ക്കൊക്കെ അമ്മയോട് സഹതാപമാണ്.ഞാന്‍ ഭക്ഷണം കൊടുക്കുന്നില്ലന്നു അമ്മ പറയുമ്പോള്‍ അവരെല്ലാം ചോറും പലഹാരങ്ങളും പഴങ്ങളുമൊക്കെ അമ്മക്ക് കൊടുക്കും .പഴയ ആള്‍ക്കാരല്ലേ നന്നായി കഴിക്കുകയും ചെയ്യും .കഴിഞ്ഞ ദിവസം നിങ്ങടെ അമ്മ വന്നിരുന്നു. 'എനിക്ക് ഏത്തപ്പഴം കഴിക്കാന്‍ കൊതിയാ അമ്മിണീ ' എന്ന് എന്റെ കേള്‍ക്കലാ അമ്മ പറഞ്ഞത്. പിറ്റേന്ന് ഞാന്‍ ആടിന് ചവറു വെട്ടാന്‍ പോയ നേരത്താണ് നിങ്ങളുടെ അമ്മ ഒരു പൊതി ഏത്തപ്പഴം അമ്മക്ക് കൊണ്ടുകൊടുത്തത് . ഞാന്‍ വന്നപ്പോളേക്കും അതുമുഴുവന്‍ കഴിച്ചിരുന്നു.കഴിഞ്ഞാഴ്ച പടിഞ്ഞാട്ടെ പാറു അമ്മേടെ വീട്ടില്‍ പോയി ചക്കപ്പഴം കഴിച്ചു .പാടില്ല എന്ന് പറഞ്ഞാല്‍ അമ്മയ്ക്ക് മനസിലാവില്ല."

രണ്ടു കുഞ്ഞുങ്ങള്‍ക്ക്‌ മൂന്നു നേരം ഭക്ഷണം കൊടുക്കാന്‍ ഞാന്‍ പാടുപെടുകയാണ് .കൈതപ്പറ മ്പിലെ  രാധാമ്മേടെ വീട്ടിലും കളരിക്ക ലെ തോമസ്‌ സാറിന്റെ വീടിലും പണിക്കു പോയാണ് ഞാന്‍ വീട് നോക്കുന്നത് .തോമസ്‌ സാറാണ് മോനെ പഠിപ്പിക്കുന്നത്‌ .അതിനൊക്കെ ഇടയില്‍ അമ്മ കിടന്നു പോയാല്‍ ആത്മഹത്യ അല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്റെ മുന്നില്‍....ആരും എന്നെ മനസിലാക്കുന്നില്ല.എല്ലാവരും കുറ്റ പ്പെടുത്തുകയാണ് ..ഭര്‍ത്താവ് പണിക്കു പോവും..പക്ഷെ ആരോടും കണക്കൊന്നും പറയില്ല ആരും സഹതാപം കാട്ടാ റുമില്ല..പാവങ്ങള എന്റെ വീട്ടുകാര് .75   ആം  വയസ്സിലും അടുത്ത വീട്ടിലെ റബ്ബര്‍ വെട്ടി കൂലി വാങ്ങി കഴിയുന്നവരാ എന്റെ അച്ഛനും അമ്മയും. ഒരു ആങ്ങള ഉള്ളത് ഭാര്യ വീട്ടിലാണ്. കൂലി വേലതന്നെയ അവനും "


"പത്യപ്പിഴ കാട്ടുമ്പോള്‍ അമ്മയോട് ഞാന്‍ വഴക്കിടാറുണ്ട്.അതിര് വിട്ടു സംസാരിക്കാറുണ്ട്. ഒക്കെ എന്റെ നിവൃത്തി കേടുകൊണ്ടാണ് .ആരും ഒരു സഹതാപ വാക്ക് പോലും എന്നോട് പറയാറില്ല."

എപ്പോളോ അവര്‍ എന്റെ മുന്നില്‍ നിന്ന് പോയി .എന്റെ പ്രജ്ഞക്കും കാലുകള്‍ക്കും ചലന ശേഷി കിട്ടിയത് പിന്നീട് എത്രയോ നേരം കഴിഞ്ഞാണ് .കാപ്പിതോട്ടം വിട്ടു പുറത്തു വരുമ്പോള്‍ കളിവീട് കെട്ടി കളിക്കുന്ന കുറെ കൊച്ചു പെണ്‍കുട്ടികള്‍ .കളി തൊ ട്ടിലില്‍പാവക്കുട്ടിയെ വച്ച് താരാട്ട് പാടി ഉറക്കുന്ന ചേട്ടത്തി യമ്മയുടെ മകള്‍ ..ചിരട്ട യിലെ മണലും വെള്ളവും കലത്തിലെ ചോറെന്ന ഭാവേന കമ്പുകൊണ്ടിളക്കി വേവുനോക്കുന്ന സുധേച്ചിയുടെ മകള്‍..ചുവന്ന കോഴിവാലന്‍ പൂവിനെ ഇലച്ചീന്തില്‍ നുറുക്കിയിടുന്ന കിഴക്കേലെ കുഞ്ഞേച്ചിയുടെ മകള്‍..മണ്‍ കട്ട കുഴച്ചു ചിരട്ടയില്‍ നിറച്ചു മണ്ണപ്പം ഉണ്ടാക്കുന്ന മേലെ വീട്ടിലെ ബിന്ദുവേച്ചിയുടെ മകള്‍ ..പിന്നെയും ഞാനറിയാത്ത രണ്ടു മൂന്ന് പെണ്‍കുട്ടികള്‍ ..അവരിലെ സന്തോഷം , ചിരി , സംസാരം,അഭിനയം,....അവിടെ ആസ്വാദനം മാത്രം ..ആകുലതകളില്ല ..ഭയങ്ങലില്ല...

എന്താ ചി റ്റെ ? ആരോ ചോദിച്ചു "ഒന്നുമില്ല നിങ്ങള്‍ കളിച്ചോ "...ഞാന്‍ നടന്നു .പോകുമ്പോള്‍ ഒന്നുകൂടി ഞാന്‍ തിരിഞ്ഞു നോക്കി  ആ കുരുന്നുകളെ ..അവരുടെ ചിരിയെ ..സന്തോഷത്തെ ...

Thursday, June 16, 2011

പൊന്‍ താലി


ചിരകാല സ്വപ്നത്തിന്‍ കതിര്‍ക്കുല തുമ്പിലായ്‌
പോന്നുഷസ്സിന്‍ കുളിര്‍ തീര്‍ഥ മൂറി വീഴ്കെ
മിഴികളില്‍ സുഖ സ്വപ്ന ലാസ്യത്തില്‍
കണ്ടു ഞാന്‍ നിന്‍ കൈയില്‍ പൊന്നിലത്താലി

പൊന്നിന്‍ പ്രഭയേറും നെയ് വിളക്കിന്‍ ചാരെ
നല്ലോമല്‍ കോടിയില്‍ നീ എന്റെ വരനായ്
അഷ്ട മംഗല്യതിനകമ്പടിയോടെ വലം വച്ച്
ചാരത്തണഞ്ഞു ഞാന്‍ , നാദസ്വര മുണര്‍ന്നു .

നമ്ര മുഖിയായ് നില്‍ക്കുമെന്‍ കര്‍ണങ്ങള്‍
മന്ത്രാക്ഷരങ്ങളാല്‍ വിശുദ്ധി നേടി
അനുഗ്രഹ വര്‍ഷത്തിന്‍ നടുവില്‍ നിന്ന് നീ
ചേര്‍ത്തെന്റെ  കഴുത്തിലാ  പൊന്‍ ഇലത്താലി.

നീ ചാര്‍ ത്തിയോരാ സിന്ദൂരം ഒരു നൂറു ജന്മങ്ങള്‍
എന്നിലെ സ്ത്രീ ത്വത്തെ ധന്യമാക്കാന്‍
എന്നും ഞാന്‍ നോമ്പുകള്‍ നോറ്റിരിക്കും
പിന്നെ നിന്നിലെ നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരും

Saturday, May 21, 2011

അവള്‍......അവള്‍മാത്രം....

             ഇരുളിന്റെ  മറപറ്റി  വന്ന  ഒടുവിലത്തെ ആളും  വാതില്‍ചാരി  ഇറങ്ങിയപ്പോള്‍  നേരം  പാതിരാത്രി  കഴിഞ്ഞിരുന്നു . കൈ നീട്ടി മൂലക്കിരുന്ന റാന്തലിന്റെ  തിരി  ഉയര്‍ത്തിഅവള്‍ മുറിയില്‍ മഞ്ഞ വെട്ടം നിറച്ചു. അഴിഞ്ഞുലഞ്ഞ മുടി വരിക്കെട്ടികൊണ്ട് പായയില്‍ ഒട്ടുനേരം വെറുതെ ഇരുന്നു . പിന്നെ റാന്തല്‍ വിളക്കിനോടു ചേര്‍ന്നിരുന്ന മുറുക്കാന്‍ ചെല്ലം വലിച്ചെടുത്തു പതിയെ തുറന്നു. അമര്‍ത്തി വച്ചതിന്റെ ദേഷ്യത്തിലെന്നോണം ഒരു 100 രൂപ നോട്ട് പുറത്തേക്കു ചാടി .ചെല്ലം കമഴ്ത്തി സൂക്ഷിച്ചിരുന്ന മുഴുവന്‍ രൂപയും പയയിലിട്ടു എണ്ണി നോക്കി .ആവശ്യങ്ങളുടെ മുന്നില്‍ നിരാശയുടെ ദീര്‍ഘ നിശ്വാസങ്ങളില്‍ ആ കണക്കെടുപ്പ് അന്നും അലിഞ്ഞു പോയി .

          റാന്തല്‍ വിള ക്കുമായി  അവള്‍ അടുക്കളയില്‍  എത്തി. അടുപ്പില്‍ ചാരം മൂടിയ കനലുകള്‍ക്ക് മേലെ ആവി പറന്നിരുന്ന   വെള്ളക്കലം ചരിച്ചു ബക്കെട്ടിലേക്ക്  പകര്‍ന്നു .പിന്നെ ആയാസപ്പെട്ട്‌ റാന്തലും ആയി കുളിമുറിയിലെത്തി വാതില്‍ ചാരി . ചുവരില്‍ പതിച്ച പഴയ നിലക്കണ്ണാടിയില്‍ അവള്‍ സ്വയം കണ്ടു .എപ്പോളോ കുടുക്കുകള്‍ അഴിക്കപെട്ട ജാക്കെടിന്റെ ഉള്ളില്‍ അപമാനം പൂണ്ടു കുനിഞ്ഞ പെണ്ണിനെ പോലെ ഇടിഞ്ഞ വെളുത്ത മാറില്‍ ചുവന്നു  തി ണ് ര്‍ത്ത അടയാളങ്ങള്‍ ............ മിഴിനീര്‍ കാഴ്ചയെ മറച്ചപ്പോള്‍ അവള്‍ പെട്ടന്ന് ടെടോളിന്റെ കുപ്പി തുറന്നു ചൂടുവേല്ലതിലേക്ക് ഒഴിച്ചു. പിന്നെ മലിനമായ എന്തോ ഒന്ന് കഴുകി വൃത്തിയാക്കുന്ന വ്യഗ്രതയില്‍ ചൂടേറിയ വെള്ളം ദേഹത്തേക്ക് ഒഴിച്ചു . ശരീരത്തിലവിടവിടെ തോന്നിയ നീറ്റലുകള്‍ വെള്ളത്തിന്റെ ചൂട് മായിച്ചു കളഞ്ഞു. വാസന സോപ്പ് തേച്ചു ഇനിയും ബാക്കിയായ മാലിന്യത്തെ അകറ്റി യിട്ടാണ് മുടിയിലേക്ക് വെള്ളം തൂവിയത് . മാറോടൊട്ടി ക്കിടന്ന  കറുത്ത മുടിയിഴകളെ അവള്‍ തല ചരിച്ചു മൂക്കെത്തി മണത്തു നോക്കി . വൃത്തികെട്ട ചുരുട്ട് ബീഡി യുടെ മണം. അവള്‍ക്കു അറപ്പു തോന്നി  . "ഇതാരുടെ ഗന്ധമാണ് " ഒരു നിമിഷം അവള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. പെട്ടന്ന് തലയ്ക്കടിച്ചു സ്വയം തിരുത്തി. മറക്കണം. ഷാമ്പൂ വില്‍ പത പ്പിച്ചു ആ വെറു ക്ക പെട്ട  ഗന്ധത്തെ അവള്‍ മറന്നു. ആ ഗന്ധമിറങ്ങിയ ശരീരത്തെ വീണ്ടും വാസന സോപ്പില്‍ പതപ്പിച്ചു ടെടോള്‍ ഒഴിച്ച വെള്ളത്തില്‍ കഴുകി തൃപ്തി വരുത്തി.
     കാലം നിറം കുറച്ചതെങ്കിലും അലക്കി കഞ്ഞിവെള്ളം മുക്കി വെയിലത്ത്‌ ഉണങ്ങിയ കോട്ടന്‍ സാരി വൃത്തിയായി ഉടുത്ത്, നെറ്റിയില്‍ പൊട്ടുവച്ച്,കണ്ണില്‍ കരിമഷി എഴുതി കണ്ണാടിയില്‍ അവള്‍ സ്വയം നോക്കിനിന്നു. സിന്തൂര രേണുക്കള്‍ പടരാത്ത സീമന്ത രേഖയില്‍ മിഴികളുടക്കി. നുള്ളിയെടുത്ത സിന്തൂരം നെറ്റിയില്‍ ചേര്‍ത്തപ്പോള്‍ മൂക്കിലേക്ക് തൂവി വീണു. അതൊരു ഐശ്വര്യ സൂചകമായി മുത്തശ്ശി പണ്ടെങ്ങോ പറഞ്ഞത് അവളോര്‍ത്തു. ആ ഓര്‍മ്മ അര്‍ത്ഥങ്ങളുറങ്ങുന്ന ചിരിയായി മുഖത്ത്   നിറഞ്ഞപ്പോള്‍ അവള്‍ കിടപ്പ് മുറിയിലേക്ക് നടന്നു.

      മുറിയില്‍ തിരി താഴ്ത്തി കത്തിച്ചു വച്ചിരുന്ന
വിള ക്കു എപ്പോളോ അണഞ്ഞിരുന്നു. ഏട്ടന്‍ ഉറങ്ങിയോ? റാന്തല്‍ ഉയര്‍ത്തി അവള്‍ കട്ടിലിലേക്ക് നോക്കി. ശൂന്യതയിലെങ്ങോട്ടോ എന്നവണ്ണം നോക്കി കിടക്കുന്ന ആ കണ്ണുകള്‍. റാന്തല്‍ വെളിച്ചത്തില്‍ മിഴിനീര്‍ ചാലുകള്‍ തിളങ്ങി. അവളുടെ ഉള്ളം വല്ലാതെ  പിടഞ്ഞു. പൊങ്ങി വന്ന തേങ്ങല്‍ മിഴികളടച്ചു ഉള്ളിലേക്ക് ആഞ്ഞെടുത്ത ശ്വാസത്തില്‍ അമര്‍ത്തി ക്കളഞ്ഞു .

     തറയില്‍ വിരിച്ച തഴപ്പായില്‍ മകന്‍. അവളുടെ ദേഹത്തെന്നോണം തലയിണയില്‍ കാലുയര്‍ത്തി വച്ച് വിരലുകുടിച്ചു മാതൃത്വത്തിന്റെ സുരക്ഷിതത്വം സ്വയം കണ്ടെത്തി ഉറങ്ങുന്നു. .

       റാന്തല്‍ കട്ടിലിനോട് ചേര്‍ന്ന് കിടന്ന മേശയില്‍ വച്ച് തിരി താഴ്ത്തി അവള്‍ കട്ടിലില്‍ വന്നിരുന്നു. കുനിഞ്ഞപ്പോള്‍ മുന്നോട്ടു വീണ മുടിയില്‍ ഷാമ്പൂവിന്റെ വാസന . പ്രണയകാലത്ത് തന്റെ ഇഷ്ട്ടക്കെടിനെ മാനിച്ചു ബീഡി വലി നിര്‍ത്തിയ തന്റെ പതിയെ അവള്‍ പെട്ടന്ന് നോക്കി. തണുത്ത സ്നിഗ്തത മാറാത്ത വിരലുകള്‍ നീട്ടി ആ മിഴിനീര്‍ ചാലുകള്‍ അവള്‍ തുടച്ചു. പിന്നെ പാതി ചത്ത ആ ദേഹത്തെ തന്റെ വശത്തേക്ക് ചരിച്ചു കിടത്തി അവള്‍ ചേര്‍ന്ന് കിടന്നു . പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ ഒരുപാടിഷ്ട്ടപ്പെട്ടിരുന്ന പ്രണയ ഗാനം അവള്‍ പാടിത്തുടങ്ങി. അവന്റെ ഏറിയ ശ്വാസഗതിയില്‍  ആ  മനസ് അവളറിഞ്ഞു. ഒടുവില്‍ അത് നേര്‍ത് നേര്‍ത് ഉറക്കത്തിലെത്തിയപ്പോള്‍ അവള്‍ പട്ടു നിര്‍ത്തി. അല്ലെങ്കില്‍തന്നെ ഇനിയൊരു വാക്കും പുറത്തു വരാത്ത വിധം അവളുടെ കണ്ഠം ആത്മ നോവിന്റെ മുള്ളു കള്‍ കൊണ്ട് വേദനിച്ചിരുന്നു .

     അവള്‍ മനസുകൊണ്ട് അയാളുടെ കാല്‍ക്കല്‍ വീണു. ഞാന്‍ എന്നും ഏട്ടന്റെ മാത്രം പെണ്ണാണ്‌. വിപ്ലവം പാടിയ, വിപ്ലവം എഴുതിയ , പറഞ്ഞ , പ്രചരിപ്പിച്ച ഈ വിപ്ലവ കാരിയുടെ കരവലയത്തില്‍ ഒതുങ്ങി , ഈ നെഞ്ചിന്റെ ചൂടേറ്റു ജീവിക്കാന്‍ കൊതിച്ച ഏട്ടന്റെ മാത്രം പെണ്ണ്.
    വിവാഹ നിശ്ചയ തലേന്ന് സുഹൃത്തുക്കളുമായി വന്നു അയാള്‍  ജീവിതത്തിലേക്ക് കൈ പിടിച്ചു നടന്നപ്പോള്‍ പിന്നിലുയര്‍ന്ന നിസ്സഹായതയുടെ തേങ്ങലുക ളോ  ശാപ വര്‍ഷങ്ങളോ  അവളെ തളര്‍ത്തി യില്ല. വിവാഹ പത്രികയില്‍ ഒപ്പുവച്ചപ്പോള്‍ ഭാവി മന്ത്രി പത്നിയെന്നു പലരും ആശംസിച്ചു. വാടകയ്ക്കെടുത്ത കൊച്ചുവീട്ടില്‍ എത്തുമ്പോള്‍ എന്തിനും ഏതിനും ഓടിനടന്നു സഹായിക്കുന്ന ചങ്ങാതിമാര്‍ .. സഹപ്രവര്‍ത്തകര്‍..അവര്‍ വീടോരുക്കിയിരുന്നു..സദ്യ ഉണ്ടാക്കിയിരുന്നു ..മുല്ലമാലകളാല്‍ മണിയറ ഒരുക്കിയിരുന്നു... ഒടുവില്‍ കാച്ചി മധുരം ചേര്‍ത്ത് ഒരു ഗ്ലാസ്‌ പാല് അവളുടെ കൈകളിലെല്‍പ്പിച്ചതും അവരായിരുന്നു. അന്ന് അയാള്‍ അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു.."നിന്നെ തള്ളിയത് രണ്ടു സഹോദരന്മാരെങ്കില്‍ ഇവിടെ നിനക്കൊരുപാട് സഹോദരന്മാരുണ്ട്.

    ശരിയായിരുന്നു. ആ സഹോദരന്മാരുണ്ടായിരുന്നു ജീവിത ഘട്ടങ്ങളില്‍ ഓരോന്നിലും . മോനുണ്ടായപ്പോള്‍.. അയാളുടെ  പേര് നിയമ സഭ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്നപ്പോള്‍..ഒടുവില്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കും തലേന്ന് പാഞ്ഞു വന്ന കാര്‍ അയാളെ മാത്രം ഇടിച്ചു തെറിപ്പിച്ചപ്പോള്‍..ആശുപത്രി കിടക്കയില്‍ മരണത്തോട് മത്സരിച്ചു ജയിച്ചപ്പോള്‍..ആറു മാസത്തെ ആശുപത്രി വാസത്തില്‍..ഒക്കെ താങ്ങായി ഉണ്ണാതെ ഉറങ്ങാതെ അവര്‍ ഒപ്പം ഉണ്ടായിരുന്നു..

മകന്‍ ആദ്യമായി അച്ഛാ എന്ന് വിളിച്ചപ്പോള്‍ അയാള്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു
അന്ന് സന്തോഷവും ദുഖവും കലര്‍ന്ന വികാരത്തള്ളലില്‍ അയാള്‍ അവളോട്‌ പറഞ്ഞു.
"നീ മോനെ നന്നായി വളര്‍ത്തണം എനിക്ക് ഭേതമവും വരെ നീ എല്ലാം സഹിക്കണം ..എന്തവശ്യമു ണ്ടേ ലും നീ നമ്മുടെ സുഹൃത്തുക്കളോട് പ്രത്യേകിച്ചും ആത്മ മിത്രത്തോട് പറയണം . കൂടപ്പിറപ്പിനെപ്പോലെ  നിന്നെ അവന്‍ നോക്കും.  എനിക്ക് ഉറപ്പാണ്‌ "

      എല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് അന്ന് അവളുടെ ഏട്ടന്റെ ശരീരവും നാവും തളര്‍ന്നു.ഒടുവില്‍ ഡോക്ടര്‍ പ്രതീക്ഷ കൈവിട്ടപ്പോള്‍ അയാളെ ഈ കട്ടിലിലേക്ക് എത്തിച്ചതും അവരായിരുന്നു ..പിന്നെയും അവര്‍ വന്നു ..സഹതാപത്തില്‍.. സഹായത്തില്‍... ക്രമേണ പലരും വരാതെ ആയി.  വാടക കുടിശിക കുടിയൊഴിപ്പിക്കലില്‍ എത്തിയപ്പോള്‍ ഒരുദിവസം അയാളുടെ ആത്മ മിത്രം അവളെ സഹായിച്ചു. ആറ് മാസത്തെ കുടിശികക്ക് ഒപ്പം ഒരു ആറു മാസത്തെ വാടക മുന്‍‌കൂര്‍ അടച്ചു അവളുടെ നിസ്സഹായതയ്ക്ക്‌ ആദ്യ വിലയിട്ടു .അന്നവളെടുത്ത വിഷക്കുപ്പിയില്‍ മൂന്നാള്‍ക്കും തികയുവോളം ഉണ്ടായിരുന്നു. പക്ഷെ മരുന്ന് കഴിക്കാന്‍ മടിയുള്ള മകന്‍ അലറിക്കരഞ്ഞുകൊണ്ട് തട്ടി തെറുപ്പിച്ചത് എന്നെന്നേ ക്കുമായുള്ള രക്ഷപെടാനുള്ള  അവളുടെ  തീരുമാനത്തെ കൂടെ ആയിരുന്നു. അവന്റെ കുഞ്ഞു തുടയില്‍ അന്നവള്‍ ആഞ്ഞടിച്ചു. അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് പൊട്ടിക്കരഞ്ഞു. ഒടുവിലെപ്പോളോ  മകനെ എടുക്കുമ്പോള്‍ അവന്‍ തളര്‍ന്നു ഉറങ്ങിയിരുന്നു. നാല് വിരലുകളുടെ തി ണ് ര്‍ത്ത പാടുകള്‍ അപ്പോളും ആ തുടയില്‍ ഉണ്ടായിരുന്നു.


        ഒരുദിവസം അയാള്‍ എഴുനേല്‍ക്കും എന്നവള്‍ സ്വപ്നം കണ്ടു . ആ സ്വപ്നത്തിന്റെ ഊര്‍ജ്ജ ത്തില്‍ അവള്‍ ജീവിച്ചു. അവളുടെ നിസ്സഹായതയില്‍ ജീവ
രേണുക്കള്‍ തൂവിയ ആരെയും അവള്‍ കണ്ടില്ല. അറിഞ്ഞില്ല.അയാള്‍ക്കല്ലാതെ ആ മനസിന്റെ വാതില്‍ തുറക്കപെട്ടില്ല .അപരിചിതങ്ങളായ ഒരു ജീവരേണു വിനും  അവളിലെ ജീവബിന്ദു കീഴ്പെട്ടില്ല. ചൂട് വെള്ളവും ടെട്ടോലും ഷാമ്പൂവും വാസന സോപ്പും ചേര്‍ത്ത് അവള്‍ മലിനമായ ശരീരത്തെ ശുദ്ധി വരുത്തി കാത്തിരുന്നു. ഒരിക്കലും മാലിന്യ മേല്ക്കാത്ത മനസ്സോടെ ... ആത്മവോടെ ....

Saturday, May 14, 2011

അന്നും..... ഇന്നും...



അന്ന് ...

അന്ന് ഞാന്‍ കാണുമ്പോള്‍ അവളുടെ പുഞ്ചിരി
ആരാമം പിന്നിട്ട തെന്നല്‍ പോലെ
ആ ചിരിയൊന്നു കാണാന്‍ , മിഴികളാല്‍ മിണ്ടാന്‍
വഴിയോരതായ് ഞാന്‍ കാത്തു നില്‍ക്കും
ചകിതമാം മിഴികളാല്‍ ചുറ്റോടും നോക്കിയി -
ട്ടതി വേഗം  നടന്നവള്‍ പോയിടുമ്പോള്‍
നേര്‍ത്തൊരു നൊമ്പരം ബാക്കിനില്‍ക്കും , പിന്നെ
നാളെയീ നേരത്തിനായി കാത്തിരിക്കും .
ഒരുപാട് നേരം കാത്തിരുന്നി
ട്ടോരുമാത്ര കണ്ടവള്‍ പോയിടുമ്പോള്‍
പതിയെ ഇഴയുന്ന ഘടികാര സൂചികള്‍
കഠിനമാം രോഷമുണര്‍ത്തി  വിട്ടു .
ഒരുപാട് സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി  ഞങ്ങള്‍
ഒരുപാടൊരുപാട് അടുത്ത് വന്നു...
ഒരു നോക്ക് കാണാതൊരു വാക്ക് മിണ്ടാതെ
ഒരു മാത്ര ഞങ്ങള്‍ക്ക് വയ്യെന്നതായ്.....

ഇന്ന് ...

ചിരിക്കാന്‍ മറന്നിന്നവളുടെ വദനം
ചിരിപ്പിക്കും വഴികളും മറന്നെന്‍ ഹൃദയവും
ചകിതമാം ഭാവം മറഞ്ഞൊരാ മിഴികളിന്ന -
ജ്ഞനമെഴുതുന്നതോ  നിസ്സംഗ ഭാവം
ഒരു കൂരയ്ക്ക്ള്ളില്‍ ഇരിപ്പൂ ഞങ്ങള്‍  പക്ഷെ
ഇരു ലോകത്തായി വസിപ്പൂ ഞങ്ങള്‍
ഒരു വാക്ക് മിണ്ടാന്‍ കൊതിച്ച കാലം ഇന്ന്
ഒരുവാക്കും മിണ്ടാതെ പോയ്മറ ഞ്ഞു
വാക്കുകള്‍ക്ക് അര്‍ഥം കൊളുത്തി ഞങ്ങള്‍
പിന്നെ പടവാള് വീശി മിഴികളാലും
അകലുവാനില്ലിനി ദൂരം അറിയാം
ഞങ്ങള്‍ക്ക് അടുക്കുവാന്‍ ആവാത്തയത്രയായി

Sunday, May 8, 2011

ഒരു നെയ്യപ്പചരിതം

"കുഞ്ഞേ  കുഞ്ഞേ നീ തരുമോ... നിന്നുടെ കൈയിലെ നെയ്യപ്പം" ... മൂന്നു വയസുകാരി മകള്‍ക്ക് പണ്ടെങ്ങോ കേട്ടുമറന്ന ഒരു വായ്മൊഴി ചൊല്ലിക്കൊടുക്കുകയായിരുന്നു ഞാന്‍ . വാക്കുകളിലും വരികളിലും സംശയം ചോദിക്കുന്ന ബാല്യം. "എന്താ അമ്മെ നെയ്യപ്പം.? " ചോദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും മറുപടിക്ക് ഞാന്‍ തയാറായിരുന്നില്ല . ഒരു നിമിഷം ഞാന്‍ ആലോചിച്ചു. ഉത്തരത്തിനുള്ള കാലതാമസം അവള്‍ ഇഷ്ട്ടപ്പെട്ടില്ല  .

 "എന്തമ്മേ നെയ്യപ്പം.. പറ .."ഇത്തവണ ചോദ്യത്തില്‍ നിര്‍ബന്ധത്തിന്റെ ഭാവപകര്‍ച്ച .

"അതൊരു അപ്പമാണ് ."എങ്ങും തൊടാതെ യുള്ള എന്റെ മറുപടി അവള്‍ക്കു കുറെ ഏറെ ചോദ്യങ്ങള്‍ക്ക് കാരണമായി.
 "ദോശ പോലെ ആണോ?"അടുത്ത ചോദ്യം. "അല്ല ഉണ്ണീ ഇത് എണ്ണ യിലാണ് ഉണ്ടാക്കുന്നത് ... " ഞാന്‍ .
"അപ്പോള്‍ അമ്മ ഫിഷ്‌ ഫ്രൈ ചെയ്യുന്നപോലെയാണോ ?" വീണ്ടും വന്നു ചോദ്യം. ഇനി രക്ഷയില്ല. ചുറ്റിയതു തന്നെ.

കുഞ്ഞുങ്ങളുടെ ചോദ്യം ചോദിക്കുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തരുത്.. ക്ഷമയോടെ പറഞ്ഞു കൊടുക്കണം ..അതവരുടെ ചിന്താ ശക്തിയെ യും ബുദ്ധി വികാസത്തെയും സ്വാധീനിക്കും ..കഴിഞ്ഞ ദിവസം ഒരു പ്രശസ്ത ചൈല്‍ഡ്  സൈക്കോളജിസ്റ്റ് ന്റെ പഠന ക്ലാസ്സില്‍ കേട്ടത് ഓര്‍മ്മ യിലെത്തി 

"അമ്മയുണ്ടാക്കി തരാം നെയ്യപ്പം."എന്നിലെ മാതൃ ഭാവം പെട്ടന്നുണര്‍ന്നു.
അമ്മയെന്തോ ഉണ്ടാക്കിത്തരാന്‍ പോകുന്നു എന്ന തിരിച്ചറിവ് അവള്‍ക്കു ആവേശം നല്‍കി. ഒരു  ഉച്ചമയക്കത്തിന്റെ അവസരം നഷ്ട്ടപെട്ടെങ്കിലും ഞാനും തീരുമാനിച്ചു നെയ്യപ്പം ഉണ്ടാക്കാന്‍ . വൈകിട്ട് ഓഫീസില്‍ നിന്നും എത്തുന്ന ഭര്‍ത്താവിനും ഒരു സര്‍ പ്രൈ സ് ആകട്ടെ ..ഞാന്‍ കരുതി.

അടുക്കളയില്‍ എത്തുമ്പോള്‍ മകള്‍ കസേരപ്പുറത്ത് കയറി  ഷെല്‍ഫില്‍ നിന്നും എണ്ണ പ്പാത്രം എടുത്തു എനിക്ക് നീട്ടി. "പെട്ടന്ന് ഉണ്ടാക്കമ്മേ നെയ്യപ്പം " അവള്‍ ധൃതി കൂട്ടി.

എവിടെ തുടങ്ങണം. .. സത്യത്തില്‍ എങ്ങനെ ഉണ്ടാക്കും എന്നതിനെ ക്കുറിച്ച് എനിക്ക് വല്യപിടി ഒന്നുമില്ല. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന എന്റെ പാചക  പുസ്തകം ഞാന്‍ വലിച്ചെടുത്തു. ഗള്‍ഫില്‍ താമസത്തിന് തയാറായി പോരുമ്പോള്‍ അമ്മ  സമ്മാനിച്ചതായിരുന്നു ആ തടിയന്‍ പുസ്തകം.

ഉള്ളടക്കം നോക്കി . ഇല്ല നെയ്യപ്പം മാത്രമില്ല. മറ്റു പലതരം പലഹാരങ്ങള്‍ .. കഴിച്ചിട്ടുള്ളവയും ഇല്ലാത്ത വയുമായി ഒരു പാട് . ഇനിയെന്താ വഴി.നാട്ടില്‍ വിളിച്ചു അമ്മയോടോ അമ്മായി അമ്മയോടോ ചോദിക്കണം. പക്ഷെ ഭര്‍ത്താവിന്റെ ഫോണിലേക്ക് മിസ്ട്കാള്‍ കൊടുക്കാന്‍ മാത്രം ഫോണ്‍ ബാലന്‍സ് സൂക്ഷിക്കുന്ന ഞാന്‍ ആ വഴി ആലോചിച്ചിട്ട് കാര്യമില്ല.

ഒന്നടയുമ്പോള്‍  മറ്റൊന്ന്.അതാണല്ലേ പ്രമാണം . ഗൂഗിള്‍ തന്നെ ആശ്രയം. ലാപ്ടോപ് എടുത്തപ്പോള്‍ മോള്‍ സങ്കടത്തിലായി. ഇനി നെയ്യപ്പം കിട്ടില്ല എന്ന് തോന്നീട്ടാവും അവള്‍ ചിണുങ്ങി കരഞ്ഞു തുടങ്ങി.


"അമ്മേടെ പൊന്നിന് നെയ്യപ്പം കാട്ടിത്തരാം".... സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു.
"എനിക്ക് കാണണ്ട.. തിന്നാന്‍ വേണം.."
കരച്ചിലിന് ശക്തി ഏറി
. "അമ്മ ഉണ്ടാക്കി തരാം. ..എങ്ങനെയാ നെയ്യപ്പം ഉണ്ടാക്കുന്നതെന്ന് അമ്മേടെ ലാപ്ടോപില്‍ ആണുള്ളത്. അത് നോക്കി മോള്‍ക്ക്‌ ഉണ്ടാക്കിതരം..."എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടിട്ടോ അല്ലാതെയോ അവള്‍ കരച്ചില്‍ നിര്‍ത്തി എന്നോടൊപ്പം കൂടി.

'നെയ്യപം റെസീപ്പി'  എന്റര്‍  അടിക്കണ്ട താമസം എങ്ങനെ നെയ്യപ്പം ഉണ്ടാക്കാം എന്ന് പറയുന്ന സൈറ്റുകള്‍ നിരന്നു മുന്നില്‍. യു ട്യൂബ് വേണോ... അതോ വായിച്ചു നോക്കണോ ?  ... ആലോചിക്കേണ്ടി വന്നില്ല മകള്‍ വീഡിയോ  ചൂണ്ടി കാട്ടി.

അരിയുടെയും മറ്റു ആവശ്യമായ സാധനങ്ങളുടെയും അളവുകള്‍,മാവ് കൂട്ടേണ്ട വിധം ,ഉരുളിയില്‍ നെയ്യ് തിളക്കുമ്പോള്‍ കൂട്ട് ഇടുന്ന വിധം, പരുവമാകുന്ന നെയ്യപ്പത്തെ കോരി എടുക്കുന്നത്, ഒടുവില്‍ ചൂടുള്ള നെയ്യപ്പത്തെ മുറിച്ചു വായിലിട്ടു കാഴ്ചക്കാരെ നോക്കി "ആഹാ .."എന്നാസ്വദിച്ചു കൊതിപ്പിക്കുന്ന അവതാരകന്‍....നല്ല രൂപമൊത്ത നെയ്യപ്പങ്ങള്‍ വീണ്ടും വീണ്ടും എടുത്തു കാണിച്ചു തീരുന്ന ദൃശ്യം.

"വാ അമ്മെ .. നമുക്കുണ്ടാക്കാം നെയ്യപ്പം ".. ദൃശ്യങ്ങള്‍ പകര്‍ന്ന ആവേശത്തില്‍ മകള്‍ വീണ്ടും വിളിച്ചു .
മറ്റൊരു സൈറ്റ് കൂടെ നോക്കുന്നടവും ഉചിതം ഞാന്‍ വിചാരിച്ചു. ഒന്ന് രണ്ടു സൈറ്റ് കളിലൂടെ പരതി ഞാന്‍ തിരിഞ്ഞപ്പോ ളെക്കും പാവം കുട്ടി കസേരയിലിരുന്നു ഉറങ്ങി പ്പോയി . ആസ്വസതിന്റെയോ സഹതാപതിന്റെയോ എന്ന് വിവേചിക്കാനാവാത്ത ഒരു ദീര്‍ഘ നിശ്വാസം എന്നിലുയര്‍ന്നു. .

വൈകിട്ട് വീണ്ടും നെയ്യപ്പമുണ്ടാക്കാന്‍ മകളെയും കൂട്ടി അടുക്കളയിലെത്തി. തയ്യാറാക്കി വച്ചിരുന്ന കൂട്ട് പാനിലെ തിളച്ച എണ്ണ യിലേക്ക് ഒഴിച്ചപ്പോള്‍ ,കുറെ മുത്തുമണികള്‍ ചിതറുംപോലെ തെന്നി മാറി എണ്ണയില്‍ നീന്തുന്നത് കണ്ടു. "കൂട്ട് പിഴച്ചോ?" നിരാശയുടെ ആദ്യ മണി മുഴങ്ങി. കസേരപ്പുറത്ത് നിന്ന് എണ്ണയില്‍ വേകുന്ന നെയ്യപ്പത്തെ നോക്കി മകള്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.
thy

വെന്തിട്ടുണ്ടാവും എന്ന വിശ്വാസത്തില്‍ മറിച്ചിട്ടു. നിറം ചുവന്ന നെയ്യപ്പത്തെ ടിഷ്യു പേപ്പര്‍ നിരത്തിയ പ്ലേട്ടിലേക്ക് ഇട്ടു. ലോക ഭൂപടത്തില്‍ കാണുന്ന പല രാജ്യങ്ങളെയും ഓര്‍ മ്മി പ്പി ക്കും വിധം പരന്ന നെയ്യപ്പങ്ങള്‍.'അല്ല .. ഒരു തരം അപ്പങ്ങള്‍..' നിരാശയുടെ അടുത്ത മണിയും മുഴങ്ങി..എങ്കിലും ഏറെ വാത്സല്യത്തോടെ മോളോട് പറഞ്ഞു .. "ദാ മോളെ നെയ്യപ്പം.."

"ഇതെന്താ .....നെയ്യപ്പം ഇഡലി പോലെ വീര്‍ ത്തി ട്ടല്ലെ ... എനിക്ക് നെയ്യപ്പം മതി..... ഇത് വേണ്ടാ..." ദേഷ്യവും സങ്കടവും കൂടിക്കലര്‍ന്ന ഒരു നിസ്സഹായ ത എന്നിലാകെ പടര്‍ന്നു..അവളുടെ കുഞ്ഞു മനസ് നിറയെ വീ ഡി യോ യില്‍ കണ്ട രൂപമൊത്ത നെയ്യപ്പങ്ങള്‍ ആയിരുന്നു.........................

Thursday, April 21, 2011

മഴയ്ക്ക് ശേഷം

മഴയ്ക്ക് ശേഷം

മഴ പെയ്തു തോര്‍ന്നയീ  മണ്ണിന്‍റെ ചൂരേറ്റു

പതിയെ നടക്കണം ഏറെ നേരം

പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം

അമര്‍ത്തി ചവുട്ടണം ഈ  നനുത്ത മണ്ണില്‍

ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം

"ഞാനുമീ മണ്ണിന്‍റെ രൂപമാറ്റം "


ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍

മരപ്പെയ്തിനായിനി കാത്തുനില്‍ക്കാം

കുളിരേറ്റിഎത്തുന്ന കാറ്റിന്‍റെ വികൃതിയില്‍

മനസുമെന്‍ ആത്മാവും  തുറന്നു വയ്ക്കാം

ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന

ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം

ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന

മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
--
SangeethaSumith

ഉറക്കം

 


ഉറങ്ങു നിങ്ങളീ  രാത്രിയില്‍ ദീര്ഘമായ് , സ്വസ്ഥമായ്


ഉറങ്ങതിരിപ്പൂ   ഈ ഹതഭാഗ്യ  ഞാന്‍

ബാല്യതിലേറെ ഉറങ്ങി , ഉണരുവാന്‍

പൂങ്കോഴി കൂവലും അമ്മതന്‍  ചൂരലും

എങ്കിലും പുതപ്പിന്റെ സുഖമേറും ചൂടിലേ-

ക്കാണ്ടിറങ്ങുവാന്‍ ഒന്നുടുറങ്ങുവാന്‍

വല്ലാതെ മോഹിച്ച മനസേ എന്തുനീ

ഇ ന്നെനിക്കുറങ്ങുവാന്‍ പുതപ്പു നല്കാത്തൂ


മെഴുകുതിരി




ഒരു മെഴുകു തിരിയാവാം

നിനക്കായ്  ഞാന്‍

എന്‍ വെളിച്ചം 

നിന്‍ മുന്നില്‍ ഇരുള്‍ മായ്ക്കട്ടെ

എന്‍ ചെറു ചൂട്

നിനക്ക് ഉണര്‍വ് ഏകിടട്ടെ

ഒടുവിലെന്‍  ഒടുക്കത്തെ ആളലില്‍ നീ

ഊതി കേടുത്തിടുക ,

ചൂടാറി ഉറഞ്ഞു കൂടിയ

ഓര്‍മതന്‍ മെഴുകു ബാക്കിയെ 

ചുരണ്ടി എറിഞ്ഞിടുക

വലെന്ടിന്‍സ് ഡേ

കൗമാരം സിരകളില്‍ പ്രണയം നിറയക്കവേ

ഞാനും ആഘോഷിച്ചു വാലന്റൈന്‍സ് ഡേ

യവ്വനം ചായക്കൂട്ടല്‍ പ്രണയചിത്രങ്ങള്‍ വരക്കേ

വീണ്ടും ആഘോഷിച്ചു വലെന്ടിന്‍സ് ഡേ

കാലത്തിന്‍ വെയിലേറ്റു നരപടര്‍ന്നോരെന്മുന്നില്‍

കുഞ്ഞു മോള്‍ ചോദിപ്പു 'എന്തമ്മേ വാലന്റൈന്‍സ്  ഡേ '

ഞെട്ടിയോ ?, നിശ്ചയം ഞെട്ടി ഞാന്‍

വറ്റിയ തൊണ്ട നനച്ചേറെ പണിപ്പെട്ടു

' സ്നേഹിക്കുന്നവര്‍ക്ക് ഒരു ദിനമെന്നു '

സ്നേഹമായ് ഓതി നീങ്ങാന്‍ ശ്രമിക്കവേ

ആരോ പറഞ്ഞൊരു വാക്കിന്റെ ബാക്കിപോല്‍

അവളും മോഴിഞ്ഞിന്നു ' ഹാപ്പി വലെന്ടിന്‍സ് ഡേ '...........
--

തറവാട്



നിശബ്ദം ഇരുള്‍ വീണ പുല്‍ പാതയിലൂടെ

ആരോ നടന്നടുക്കുന്നതും കാത്ത്, കാത്തു -

വെച്ചോരു വെന്ചെമ്പക പൂക്കളിന്നീ

കാറ്റത്തുതറി വീഴവെ

മങ്ങിയ കുമ്മായ കൂട്ടടരും ചുവരുകള്‍ കാറ്റിനെ

മെല്ലെ മെല്ലെയെന്നു ശാസിക്കെ ,

ശീഘ്രമോടിയ  പല്ലിതന്‍ കാല്‍തട്ടി ,

വാല്‍തട്ടി അടരുന്നു ചുവരുകള്‍

കരയുന്നു തറവാട്

അന്തിക്ക് നല്ലെണ്ണ തിരി തെളിയതെയീ 
 
ഊജസു ചത്തൊരു   ഉമ്മറ പടവുകള്‍

ഉടയോനുപേക്ഷിച്ച  ചാവാലി പട്ടിക്കു

അന്തിയുറങ്ങുവാന്‍  പിന്നയും ബാക്കി

വരുമവര്‍ ഓണത്തിന്

നിശ്ചയം വിഷുവി -

നെന്നു ഓര്‍ത്തോര്‍ത്തു കാത്തു നില്‍ക്കുന്നു

കാതം കടന്നെതും കാറ്റിനിന്നാവതില്ലീ

കാത്തിരിക്കും  തറവാടിനോടോതുവാന്‍  സത്യമൊന്നും


മുറ്റത്തു  മാവില്‍ പടര്‍ന്നൊരു മുല്ലയും

പരിഭവം ഓതാതെ പൊഴിക്കുന്നു പുവുകള്‍

ഇനിയുമൊരു കാലം വരുമത് നിശ്ചയം

ടിയണയും കുരുന്നുകള്‍ മാല  തീര്‍ക്കുമീ പുക്ക ളാലേ


കളിവീട്‌ കെട്ടി കളിച്ചൊരാ   പൈതങ്ങള്‍

കടല്‍ കടന്നേറെ  അകന്നു പൊയ്

അറിയുന്നതെങ്കിലും അറിയാതെ മനതാരില്‍

വീണ്ടും വസന്തങ്ങള്‍ കാത്തിരിപ്പൂ


തൊട്ടി തുടിച്ചൊന്നു വെള്ളം വലിക്കുവാന്‍

തുരുമ്പ് ഊറി  നില്‍ക്കുന്ന  കപ്പിയും കൊതിക്കുന്നു

കാത്തുവച്ചൊരു  കുടിനീര്‍ കൊടുക്കുവാന്‍

കാത്തു കിടക്കുന്നീ കിണര്‍ തറവാടിന്‍ മക്കളെ


എവിടെയാണ് എവിടെയാണീ നിങ്ങളിനി

എന്നാണണയുക , ചോദിക്കുന്നിതേവരും

മണ്ണും മരങ്ങളും കാറ്റുമീ ന്ധ്യ യും

വിങ്ങും മനസോടെ   കാത്തിരിക്കുന്നീ    തറവാടും ...................



സംഗീത സുമിത്